പ്രഭാത വാർത്തകൾ

2025  ഏപ്രിൽ 24  വ്യാഴം, 
1200  മേടം 11  ചതയം 
1446  ശവ്വാൽ 25
      
◾  ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ നയതന്ത്ര തലത്തില്‍ കടുത്ത നടപടികളുമായി ഇന്ത്യ. സിന്ധുനദീജല കരാര്‍ മരവിപ്പിക്കുകയും അട്ടാരി അതിര്‍ത്തി അടക്കുകയും ചെയ്തു. അതിര്‍ത്തി കടന്നവര്‍ക്ക് മെയ് ഒന്നിന് മുന്‍പ് തിരിച്ചെത്താം. പാകിസ്ഥാന്‍ പൗരന്‍മാര്‍ക്ക് വീസ നല്‍കില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. എസ് വി ഇ എസ് വിസയില്‍ ഇന്ത്യയിലുള്ളവര്‍ 48 മണിക്കൂറിനുള്ളില്‍  തിരികെ പോകണം. പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെയും പുറത്താക്കി. ഇവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയില്‍ നിന്ന് പിന്മാറണം. ഇന്ത്യയും പാകിസ്ഥാനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

◾  പഹല്‍ഗാം ഭീകരാക്രമണം വിലയിരുത്താന്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിലാണ് യോഗം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങള്‍ യോഗത്തില്‍ വിശദീകരിക്കും. അന്വേഷണ വിവരങ്ങളും ചര്‍ച്ച ചെയ്യും. ഭീകരാക്രമണത്തിന് ശേഷമുള്ള സാഹചര്യം വിലയിരുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും ഇന്ന് യോഗം ചേരും.

◾  പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരവാദികളെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് അനന്ത്നാഗ് പോലീസ്. ഭീകരരെ കണ്ടെത്തുന്നതിലേക്ക് നയിക്കുന്ന ഏതെങ്കിലും തരത്തിലുള്ള വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം നല്‍കുക..

◾  ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണം 15 മിനിറ്റ് നീണ്ടുനിന്നെന്ന് സ്ഥിരീകരണം. നാല് ഭീകരരാണ് ആക്രമണം നടത്തിയത്. ഇവരില്‍ രണ്ട് പേര്‍ കശ്മീരികളും രണ്ട് പേര്‍ പാക്കിസ്ഥാനിലെ പഖ്തൂണ്‍ വംശജരുമാണ്. ഭീകരര്‍ ക്യാമറയുമായാണ് വന്നതെന്നും സ്റ്റീല്‍ ബുള്ളറ്റുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും സ്ഥിരീകരിച്ചു. ഭീകരര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രചരിക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കുമെന്ന് ഏജന്‍സികള്‍ വ്യക്തമാക്കി.

◾  കാശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍ രാമചന്ദ്രന്റെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചു. വിമാനത്താവളത്തില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം നാളെ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. നാളെ ഉച്ചയോടെ സംസ്‌കാരം നടത്തും.

◾  പഹല്‍ഗാമിലെ ഭീകരാക്രമണം  മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമെന്ന് സമസ്ത. ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകൂടങ്ങള്‍ നിതാന്ത ജാഗ്രത പുലര്‍ത്തണം. മനുഷ്യത്വരഹിതമായ ഇത്തരം ചെയ്തികളില്‍ നിന്നും അക്രമികള്‍ പിന്തിരിയണമെന്നും സമസ്ത അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

◾  ഒമ്പതുനിലകളിലായി 60,000 ചതുരശ്ര അടിയില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച സിപിഎമ്മിന്റെ പുതിയ ആസ്ഥാനമന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നിലവിലെ ആസ്ഥാനമായ തിരുവനന്തപുരത്തെ എകെജി സെന്ററിന് എതിര്‍വശത്ത്  വാങ്ങിയ 32 സെന്റിലാണ് 9 നില കെട്ടിടം. സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി അടക്കം മുതിര്‍ന്ന നേതാക്കള്‍ മന്ത്രിമാര്‍ ഘടകക്ഷി നേതാക്കള്‍ എന്നിവരെല്ലാം ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നു. സംസ്ഥാന കമ്മിറ്റി ഓഫീസ്, വാര്‍ത്താസമ്മേളനത്തിന് പ്രത്യേകം ഹാള്‍, സെക്രട്ടറിയേറ്റ് യോഗം ചേരാന്‍ കോണ്‍ഫറന്‍സ് റൂം, സെക്രട്ടറിയറ്റംഗങ്ങള്‍ക്കും പിബി അംഗങ്ങള്‍ക്കും പ്രത്യേകം ഓഫീസ്, താമസ സൗകര്യം, വിസിറ്റേഴ്‌സ് റൂം, സെല്ലാര്‍ പാര്‍ക്കിങ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് ആസ്ഥാന മന്ദിരത്തിന്റെ നിര്‍മിതി.

◾  പുതിയ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം പത്താമുദയത്തിലാണെന്ന ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവര്‍ക്കും സൗകര്യം ഉള്ള ഒരു സമയം തീരുമാനിക്കുകയാണ് ചെയ്തതെന്ന് പിണറായി വിശദീകരിച്ചു. പഞ്ചാംഗം നോക്കി പ്രത്യേകത കണ്ടുപിടിച്ചാണ് ചിലര്‍ ഉദ്ഘാടന ദിനം വിവാദമാക്കിയത്. അതൊന്നും ഏശുന്ന പാര്‍ട്ടിയല്ല സിപിഎം എന്ന് പിണറായി പറഞ്ഞു.

◾  രാജ്യം ഭീകരാക്രമണത്തില്‍ വിറങ്ങലിച്ച് നില്‍ക്കവേ തിരുവനന്തപുരത്ത് സിപിഎം ഓഫീസിന്റെ ഉദ്ഘാടനം ആഘോഷപൂര്‍വ്വം നടത്തിയെന്നാരോപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ലോകം മുഴുവന്‍ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ ദുഃഖം അറിയിക്കുമ്പോള്‍ ഇതുപോലൊരു ഉദ്ഘാടന മാമാങ്കം നടത്താന്‍ നാണമുണ്ടോയെന്നും സിപിഎമ്മിനു നല്ല നമസ്‌കാരം എന്നും രാഹുല്‍ ഫേസ് ബുക്കില്‍ കുറിച്ചു. നിങ്ങള്‍ക്ക് രാജ്യസ്നേഹമോ മനുഷ്യത്വമോ ഇല്ലായെന്ന് അറിയാമെന്നും ഒരല്പം ഔചിത്യം പോലും ഇല്ലാതെ പോയല്ലോയെന്നും നിങ്ങള്‍ക്ക് ഈ രാജ്യത്തോടും രാജ്യത്തെ മനുഷ്യരോടും എന്തെങ്കിലും കമ്മിറ്റ്മെന്റ് ഉണ്ടോ കമ്മ്യൂണിസ്റ്റുകാരായെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

◾  കുടിവെള്ള   കണക്ഷന്‍ വിച്ഛേദിച്ചതിനെ കുറിച്ച് അന്വേഷിക്കാന്‍ ജല അതോറിറ്റിയുടെ പോങ്ങുംമൂട് ഓഫീസിലെത്തിയ ഉപഭോക്താവിനെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്ന പരാതിയില്‍  ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള  തുടര്‍നടപടി തിരുവനന്തപുരം സിറ്റി ജില്ലാ പൊലീസ് മേധാവിക്ക്  തീരുമാനിക്കാമെന്ന്  മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് പറഞ്ഞു.

◾  ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഡോ. എ ജയതിലകിനെ അടുത്ത ചീഫ് സെക്രട്ടറിയായി നിശ്ചയിച്ചു. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഈ മാസം 30ന് വിരമിക്കുന്ന മുറയ്ക്ക് ജയതിലക് ചുമതലയേല്‍ക്കും. ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

◾  തലശ്ശേരി സ്പിരിച്വല്‍ നെക്സസ്, വര്‍ക്കല-ദക്ഷിണ കാശി എന്നീ ടൂറിസം പദ്ധതികള്‍ക്കായി 50 കോടി രൂപ അനുവദിച്ചു. സംസ്ഥാന ടൂറിസം വകുപ്പ് തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം  കേന്ദ്ര ടൂറിസം മന്ത്രാലയമാണ് ഫണ്ട് അനുവദിച്ചത്. പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുമെന്നും ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

◾  വിഷുക്കാലത്ത് വന്‍തോതില്‍ വിറ്റുപോയ പ്ലാസ്റ്റിക് കണിക്കൊന്നയുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പരിസ്ഥിതിക്ക് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആണ് കേസെടുത്ത് തദ്ദേശ സ്വയം ഭരണ വകുപ്പ് ഡയറക്ടര്‍ക്ക്  നോട്ടീസയച്ചത്.ഒറ്റ തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് കണിക്കൊന്ന കേരളത്തിലെ മാലിന്യപ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുമെന്നാണ് പരാതി.

◾  തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസില്‍ പ്രതി അമിതിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. അന്വേഷണത്തില്‍ കേസിലെ പ്രധാന തെളിവായ ഹാര്‍ഡ് ഡിസ്‌ക് വീടിനുപരിസരത്തെ തോട്ടില്‍നിന്നും കണ്ടെത്തി. പ്രതി മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച അറതൂട്ടി പാലത്തിന് സമീപത്ത് എത്തിച്ച് നടത്തിയ തെളിവെടുപ്പിനൊടുവില്‍ പാലത്തിന് അടിയിലെ തോട്ടില്‍ നിന്നും ഒരു മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിരുന്നു. ഇന്നലെ ഉച്ചയോടെ കോട്ടയത്തെത്തിച്ചാണ് പ്രതിയുടെ അറസ്റ്റ്  രേഖപ്പെടുത്തിയത്. കൊല്ലപ്പെട്ട വിജയകുമാറിന്റെ പരാതിയില്‍ മോഷണത്തിന് അറസ്റ്റിലായതോടെ കാമുകി ഉപേക്ഷിച്ച് പോയ വൈരാഗ്യമാണ് കൊലപാതകത്തിനുള്ള കാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

◾  കോഴിക്കൂട് കേടുവരുത്തിയെന്ന് ആരോപിച്ച് ഇടുക്കി കട്ടപ്പനയില്‍ പ്രായമായ അമ്മയുടെ കയ്യും കാലും മകന്‍ കോടാലി കൊണ്ട് അടിച്ചൊടിച്ചു. കുന്തളംപാറ കൊല്ലപ്പള്ളില്‍ കമലമ്മയെയാണ് മകന്‍ പ്രസാദ്  കോടാലി ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചത്.  ഗുരുതരമായി പരിക്കേറ്റ കമലമ്മയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ പ്രസാദും കുടുംബവും താമസിക്കുന്ന വീട്ടിലെ പ്രത്യേക മുറിയിലാണ് കമലമ്മ കഴിഞ്ഞിരുന്നത്.

◾  കോഴിക്കോട് കൊടുവള്ളിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കുളിമുറിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു. കൊടുവള്ളി കരുവന്‍പൊയില്‍ എടക്കോട്ട് വി. പി.മൊയ്തീന്‍കുട്ടി സഖാഫിയുടെ മകളും കരുവന്‍പൊയില്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുമായ നജാ കദീജ (13)ആണ് മരിച്ചത്.

◾  കാലം ചെയ്ത ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പയെ അവസാനമായി കാണാന്‍ വിശ്വാസികളുടെ തിരക്ക്. വിശ്വാസികളുടെ എണ്ണം നിയന്ത്രണാതീതമായതോടെ അര്‍ധരാത്രിക്കുശേഷവും പൊതുദര്‍ശനം നീട്ടുമെന്നു വത്തിക്കാന്‍ അറിയിച്ചു. നാളെ വൈകിട്ട് പത്തിനു പൊതുദര്‍ശനം പൂര്‍ത്തിയാക്കി പേടകം അടയ്ക്കും. ശനിയാഴ്ച ഇന്ത്യന്‍ സമയം 1.30ന് ആരംഭിക്കുന്ന സംസ്‌കാര ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കി പാപ്പായെ മേരി മേജര്‍ ബസിലിക്കയിലെത്തിച്ച് ലോകനേതാക്കളുടെ സാക്ഷ്യത്തില്‍ അടക്കം ചെയ്യും.

◾  പഹല്‍ഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍നി. മുപ്പതു മണിക്കൂറിലേറെ നീണ്ട മൗനത്തിനു ശേഷമാണ് കാനഡ ഔദ്യോഗികമായി പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ പ്രതികരിക്കാന്‍ തയാറായത്.

◾  ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ വിവാദ പ്രതികരണവുമായി റോബര്‍ട്ട് വദ്ര. ഹിന്ദുത്വത്തെ കുറിച്ച് മാത്രം സര്‍ക്കാര്‍ സംസാരിക്കുമ്പോള്‍ ന്യൂനപക്ഷം അരക്ഷിതരാകുന്നുവെന്ന് റോബര്‍ട്ട് വദ്ര പറഞ്ഞു. വാര്‍ത്താ ഏജന്‍സിയോടായിരുന്നു വദ്രയുടെ പ്രതികരണം. രാജ്യത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ വേര്‍തിരിവുണ്ടായിട്ടുണ്ട്. മതം തിരിച്ചറിഞ്ഞ് കൊല നടത്തിയതിന്റെ കാരണം മറ്റൊന്നല്ല. പ്രധാനമന്ത്രിക്കുള്ള സന്ദേശമെന്നും വദ്ര പറഞ്ഞു.

◾  പഹല്‍ഗാം ആക്രമണത്തെ അപലപിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം. മേഖലയിലെ സ്ഥിരതയേയും സുരക്ഷയേയും ബാധിക്കുന്ന നടപടി എന്നാണ് ഭീകരാക്രമണത്തെ സംബന്ധിച്ച് താലിബാന്‍ ഗവണ്‍മെന്റിന്റെ പ്രതികരണം.

◾  പഹല്‍ഗാമിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് സര്‍വ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് യോഗം നടക്കുക. സര്‍വ്വകക്ഷി യോ?ഗത്തിലേക്ക് എല്ലാ പ്രധാനപ്പെട്ട പാര്‍ട്ടികള്‍ക്കും ക്ഷണമുണ്ട്. നിലവില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ചീഫ് സെക്രട്ടറിയെയുമുള്‍പ്പെടെ പങ്കെടുപ്പിച്ചുകൊണ്ട് ലഫ.ഗവര്‍ണര്‍ മനോജ് സിന്‍ഹയും ഉന്നതതല യോഗം ചേരുന്നുണ്ട്.

◾  പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകരര്‍ക്ക് ചുട്ട മറുപടി നല്‍കണം എന്നാവശ്യപ്പെട്ട് കശ്മീര്‍ ജനതയും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത്. ഭീകരര്‍ക്ക് സഹായം നല്‍കിയവരേയും തേടി ചെന്ന് തിരിച്ചടി നല്‍കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. സുരക്ഷാ വീഴ്ചയിലും പരിശോധന വേണമെന്ന് കോണ്‍ഗ്രസും സിപിഎമ്മും ആവശ്യപ്പെട്ടു. പൈശാചിക മനസ്സുള്ളവര്‍ക്കേ ഇത്തരമൊരു കൃത്യം ചെയ്യാനാകൂ എന്ന് സുപ്രീംകോടതി ആഞ്ഞടിച്ചു.

◾  പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് ഭീകരരും സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കൂടുതല്‍ സൈനികരും സിആര്‍പിഎഫ് ജവാന്മാരും കശ്മീര്‍ പൊലീസും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ആര്‍ക്കെങ്കിലും പരുക്കേറ്റതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല.

◾  പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച അദ്ദേഹം പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും അമേരിക്ക ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.

◾  പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. കൊല്ലപ്പെട്ട കര്‍ണാടക സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. കര്‍ണാടക സ്വദേശികളായ രണ്ട് പേരുടേയും ആന്ധ്ര സ്വദേശിയും ബെംഗളൂരുവില്‍ സ്ഥിരതാമസക്കാരനുമായ ഒരാളുടേയും കുടുംബങ്ങള്‍ക്കാണ് ധനസഹായം പ്രഖ്യാപിച്ചത്.

◾  പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെ അടുത്ത ഏഴ് ജന്മങ്ങളില്‍ പോലും ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ കഴിവില്ലാത്ത വിധത്തിലുള്ള ഒരു പാഠം പഠിപ്പിക്കണമെന്നും ഭീകരരോട് ഒരു ദയയും ഉണ്ടാകരുതെന്നും നടന്‍ അനുപം ഖേര്‍. കുറ്റവാളികള്‍ക്കെതിരെ സ്വീകരിക്കുന്ന നടപടി എല്ലാവര്‍ക്കും ഒരു മാതൃകയാകുന്ന തരത്തില്‍ കഠിനമായിരിക്കണമെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അഭ്യര്‍ത്ഥിച്ചു.

◾  പാകിസ്ഥാനെ ആക്രമിച്ചാല്‍ മിണ്ടാതിരിക്കില്ലെന്ന് പാകിസ്ഥാന്‍ ഐടി മന്ത്രി അസ്മ സയിദ് ബുഖാരി പറഞ്ഞു. അന്ന് അഭിനന്ദന്‍ വര്‍ധമാന്‍ ചായ കൊടുത്ത് വിട്ടുവെന്നും ഇനി ആക്രമിച്ചാല്‍ പാക് സൈന്യത്തിന് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാമെന്നും മന്ത്രി പറഞ്ഞു. പാകിസ്ഥാന്‍ തീവ്രവാദത്തിനെതിരെ നില കൊള്ളുന്ന രാജ്യമാണെന്നും ആക്രമണം അപലപനീയമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

◾  അമേരിക്കയും ചൈനയും തമ്മിലുള്ള തീരുവ പ്രശനത്തിന്റെ പേരില്‍ ലോകത്ത് സാമ്പത്തിക മാന്ദ്യത്തിനും പണപ്പെരുപ്പത്തിനും സാധ്യത വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ വ്യാപാരപങ്കാളിത്ത രാജ്യങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ചതിന് പിന്നാലെ ചൈനയ്ക്ക് ചുമത്തിയ ഉയര്‍ന്ന തീരുവ കുറയ്ക്കുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. പക്ഷേ തീരുവ നിരക്ക് പൂജ്യമാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 145% തീരുവ ചുമത്തിയപ്പോള്‍ മറുപടിയെന്ന നിലയ്ക്ക് ചൈനയും അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 125% ആയി ഉയര്‍ത്തി.

◾  ടെസ്ലയുടെ ലാഭത്തില്‍ വന്‍ ഇടിവുണ്ടായതോടെ ട്രംപ് സര്‍ക്കാരിലെ പ്രവര്‍ത്തനം കാര്യമായി കുറയ്ക്കാന്‍ തീരുമാനിച്ച് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്. പ്രഖ്യാപനത്തിനുപിന്നാലെ ടെസ്ലയുടെ ഓഹരികളില്‍ മുന്നേറ്റമുണ്ടായി. ഇക്കൊല്ലത്തിന്റെ ആദ്യപാദത്തില്‍ കമ്പനിയുടെ ലാഭത്തില്‍ 71 ശതമാനം കുറവാണ് റിപ്പോര്‍ട്ടുചെയ്തത്.

◾  ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് ഏഴ് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറ്ങ്ങിയ സണ്‍റൈസേഴ്‌സിന് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ സാധിച്ചുള്ളു. ഹൈദരാബാദിന്റെ നാല് വിക്കറ്റെടുത്ത ട്രെന്റ് ബോള്‍ട്ടാണ് ഹൈദരാബാദിനെ തകര്‍ത്തത്.  മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ 15.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. 46 പന്തില്‍ 70 റണ്‍സെടുത്ത രോഹിത് ശര്‍മയും 19 പന്തില്‍ പുറത്താവാതെ 40 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും മുംബൈയുടെ വിജയം അനായാസമാക്കി.

◾  10 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള ആഡംബര വസ്തുക്കള്‍ക്ക് ഇനി ഒരു ശതമാനം ടിസിഎസ്. ഹാന്‍ഡ്ബാഗുകള്‍, റിസ്റ്റ് വാച്ചുകള്‍, പാദരക്ഷകള്‍, സ്പോര്‍ട്സ് വസ്ത്രങ്ങള്‍ തുടങ്ങിയ ആഡംബര വസ്തുക്കള്‍ക്ക് ഇനിമുതല്‍ ഒരു ശതമാനം ടിസിഎസ് നികുതി ഈടാക്കും. പുതിയ നികുതി ഏപ്രില്‍ 22മുതല്‍ പ്രാബല്യത്തില്‍ വന്നതായി ആദായനികുതി വകുപ്പ് അറിയിച്ചു. 10 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള ആഡംബര വസ്തുക്കളുടെ വില്‍പ്പനയ്ക്ക് ഒരു ശതമാനം ടിസിഎസ് ബാധകമാണെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. 2024 ജൂലൈയില്‍ അവതരിപ്പിച്ച ബജറ്റിന്റെ ഭാഗമായുള്ള ധനകാര്യ നിയമം 2024ലാണ് ആഡംബര വസ്തുക്കള്‍ക്ക് ടിസിഎസ് വ്യവസ്ഥ ഏര്‍പ്പെടുത്തിയത്. പെയിന്റിങ്ങുകള്‍, ശില്‍പങ്ങള്‍, പുരാവസ്തുക്കള്‍ തുടങ്ങിയ കലാ വസ്തുക്കള്‍, നാണയങ്ങളും സ്റ്റാമ്പുകളും ഹെലികോപ്റ്ററുകള്‍, സണ്‍ഗ്ലാസുകള്‍, ഉയര്‍ന്ന നിലവാരമുള്ള സ്പോര്‍ട്സ് ഉല്‍പ്പന്നങ്ങളും ഉപകരണങ്ങളും, ഹോം തിയറ്റര്‍ സംവിധാനങ്ങള്‍, റേസിംഗിനോ പോളോയ്ക്കോ വേണ്ടി ഉദ്ദേശിച്ചിട്ടുള്ള കുതിരകള്‍ തുടങ്ങിയവയാണ് ടിസിഎസിന്റെ പരിധിയില്‍ വരുന്നത്. പത്തുലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള ആഡംബര വസ്തുക്കളുടെ വില്‍പ്പനയില്‍ കച്ചവടക്കാരനില്‍ നിന്നാണ് ടിസിഎസ് പിരിക്കുക.

◾  ഫഹദ് ഫാസില്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഓടും കുതിര ചാടും കുതിര'. പ്രഖ്യാപനം മുതല്‍ തന്നെ ചിത്രത്തിനായി പ്രേക്ഷകരും വലിയ പ്രതീക്ഷയിലാണ്. നടന്‍ അല്‍ത്താഫ് സലിം ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. നടി കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന നിവിന്‍ പോളി ചിത്രത്തിന് ശേഷം അല്‍ത്താഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഓണം റിലീസ് ആയി സെപ്റ്റംബര്‍ നാലിനാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. കൊട്ട ഫാക്ടറി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ ആയ നടി രേവതി പിള്ളയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കല്യാണിക്കും, ഫഹദിനും പുറമെ, വിനയ് ഫോര്‍ട്ട്, ലാല്‍, സുരേഷ് കൃഷ്ണ, ബാബു ആന്റണി, ജോണി ആന്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജിന്റോ ജോര്‍ജ് ആണ് ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീത സംവിധാനം.

◾  മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത 'ഇഡി: എക്സ്ട്രാ ഡീസന്റ്' എന്ന ചിത്രമാണ് സ്ട്രീമിംഗിന് എത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 20 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു ഇത്. മനോരമ മാക്സിലൂടെയാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. ഡാര്‍ക്ക് ഹ്യൂമര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. അങ്കിത് മേനോന്‍ ആണ് ഇ ഡിയിലെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിനോടൊപ്പം ഗ്രേസ് ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹന്‍ എന്നിവരുടെ  ഫണ്‍ കോമ്പോയാണ് സിനിമയുടെ ഹൈലൈറ്റ്. വിനയപ്രസാദ്, റാഫി, സുധീര്‍ കരമന, ദില്‍ന പ്രശാന്ത് അലക്‌സാണ്ടര്‍, ഷാജു ശ്രീധര്‍, സജിന്‍ ചെറുകയില്‍, വിനീത് തട്ടില്‍ എന്നിങ്ങനെ ചിത്രത്തിലെ മറ്റു താരങ്ങളും ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവച്ചിരിക്കുന്നത്.

◾  ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പ് അതിന്റെ അടുത്ത തലമുറ ഹൈബ്രിഡ് പവര്‍ട്രെയിന്‍ സിസ്റ്റം പുറത്തിറക്കി. ഇത് ഭാവിയിലെ നിരവധി വാഹനങ്ങള്‍ക്ക് കരുത്ത് പകരും. ഭാവി ഗ്രൂപ്പ് ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ഡ്രൈവിംഗ്, ഉടമസ്ഥാവകാശ അനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം, ശക്തിക്കും കാര്യക്ഷമതയ്ക്കും ഒരു പുതിയ മാനദണ്ഡം  ഇത് വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. പുതിയ ഹ്യുണ്ടായി ഹൈബ്രിഡ് സിസ്റ്റത്തില്‍ രണ്ട് സംയോജിത മോട്ടോറുകളുള്ള പുതുതായി വികസിപ്പിച്ച ട്രാന്‍സ്മിഷന്‍ ഉള്‍പ്പെടുന്നു. ഇത് ഒന്നിലധികം ആന്തരിക ജ്വലന എഞ്ചിനുകള്‍ മോട്ടോറുകളുമായി ബന്ധിപ്പിക്കാന്‍ കഴിയും. ഈ സജ്ജീകരണം വിവിധ സെഗ്മെന്റുകളില്‍ വാഹനങ്ങളുടെ ഇന്ധനക്ഷമതയും പ്രകടനവും ഒപ്റ്റിമൈസ് ചെയ്യുക മാത്രമല്ല, യാത്രാ സുഖം, ഡ്രൈവിംഗ് പ്രകടനം എന്നിവ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള നിരവധി വൈദ്യുതീകരണ-കേന്ദ്രീകൃത സാങ്കേതികവിദ്യകളുമായി ഇത് പൊരുത്തപ്പെടുന്നു. ഹ്യുണ്ടായിയുടെ പുതിയ ഹൈബ്രിഡ് സിസ്റ്റം വെഹിക്കിള്‍-ടു-ലോഡ് പ്രവര്‍ത്തനം, സ്റ്റേ മോഡ്, സ്മാര്‍ട്ട് റീജനറേറ്റീവ് ബ്രേക്കിംഗ് തുടങ്ങിയ സവിശേഷതകളെ പിന്തുണയ്ക്കുന്നു. 2.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിന്‍ അടുത്ത തലമുറ ഹൈബ്രിഡ് സിസ്റ്റം ഉപയോഗിക്കുന്ന ആദ്യത്തെ പവര്‍ട്രെയിന്‍ ആയിരിക്കും. തുടര്‍ന്ന് പുതിയ, അടുത്ത തലമുറ 1.6 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ ഹൈബ്രിഡ് പവര്‍ട്രെയിനും എത്തും.

◾  പ്രകടനപരതയില്ല. ജീവിതത്തിന്റെ, നാഗരികതയുടെ നില്പിനെയും നീക്കത്തെയും നോക്കുന്നുണ്ട്. അവയുടെ തത്ത്വങ്ങളറിയുന്നുണ്ട്. മാറുന്നുണ്ട് കാലവും! പക്ഷേ, ആഘോഷത്തില്‍ പങ്കാളിയല്ല. ഉള്ളിലിരിക്കുമ്പോഴും ഒരര്‍ത്ഥത്തില്‍ പുറത്താണ്. സാക്ഷിനിലയും പ്രധാനമാണ് എന്നറിയുന്നയാളാണ്. ഇയാള്‍ക്ക് മൃദുല്‍ എന്ന് പേരിട്ടതാരാണ്? അറിയില്ല. ആ പേരിന്റെ അര്‍ത്ഥത്തിനൊത്താണോ കഥാജീവിതം? അതെ-അതറിയാം. 'കുളെ'. മൃദുല്‍ വി.എം. ഡിസി ബുക്സ്. വില 133 രൂപ.

◾  പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം കഴിക്കുന്ന ആളുകള്‍ക്ക് മികച്ച മാനസിക ജാഗ്രതയും ശ്രദ്ധയും ഉണ്ടെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ച് കുട്ടികളില്‍, പ്രഭാതഭക്ഷണം അവരില്‍ മികച്ച അക്കാദമിക് പ്രകടനവുമായും ഓര്‍മശക്തി, ഏകാഗ്രത എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. മധുരം, കാര്‍ബോഹൈഡ്രേറ്റുകള്‍ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങള്‍ പെട്ടെന്നുള്ള ഊര്‍ജ്ജ വര്‍ധനവിന് കാരണമാകുകയും തുടര്‍ന്ന് പെട്ടെന്ന് ഊര്‍ജ്ജം താഴാനും കാരണമാകും. ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും മാനസികാവസ്ഥയില്‍ മാറ്റമുണ്ടാകാനും ക്ഷീണം തോന്നാനും കാരണമാകും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ കാപ്പി, ചായ അത്ര നല്ല തിരിഞ്ഞെടുപ്പല്ല. രാവിലെ 8 മണിക്കും 9 മണിക്കും ഇടയില്‍, ശരീരം സ്വാഭാവികമായും ഉയര്‍ന്ന അളവില്‍ കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കുന്നു. ഇത് നമ്മെ ഉണര്‍ത്താന്‍ സഹായിക്കുന്ന ഒരു ഹോര്‍മോണാണ്. ഈ സമയത്ത് കഫീന്‍ കുടിക്കുന്നത് ശരീരത്തെ അമിതമായി ഉത്തേജിപ്പിക്കുകയും പരിഭ്രാന്തിയിലേക്ക് നയിക്കുകയും ചെയ്യും. കോര്‍ട്ടിസോളിന്റെ അളവ് കുറയാന്‍ തുടങ്ങുന്ന, രാവിലെ 9.30 നും 11.30 നും ഇടയില്‍ കാപ്പി അല്ലെങ്കില്‍ ചായ കുടിക്കുന്നതായിരിക്കും നല്ലതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ തിരുവള്ളുവര്‍ തന്റെ ശിഷ്യന്മാരോട് 'ഒരു താമരയുടെ ഉയരം എത്ര' എന്ന് ചോദിച്ചു. ശിഷ്യന്മാര്‍ പരസ്പരം മുഖത്തോടു മുഖം നോക്കി തല കുനിച്ചിരുന്നു. വീണ്ടും ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഒരാള്‍ പറഞ്ഞു: 'രണ്ടരയടി' അപ്പോള്‍ തിരുവള്ളുവര്‍ വീണ്ടും ചോദിച്ചു: 'എന്തേ, മൂന്നരടിയാകാന്‍ പാടില്ലേ...?' പെട്ടെന്ന് വേറൊരാള്‍ ചാടിയെഴുന്നേറ്റു പറഞ്ഞു:  'തണ്ണിയോളം ഉയരം താമരക്ക്... അതായത് വെള്ളത്തോളം ഉയരം താമരക്ക് ഉണ്ട് എന്ന് സാരം. ഒരുപക്ഷേ വെള്ളം രണ്ടര അടിയായിരിക്കാം... നാലടിയായിരിക്കാം... ആറടിയായിരിക്കാം... എട്ടടിയായിരിക്കാം...അങ്ങനെ പല അളവുകള്‍. വെള്ളത്തിന്റെ ആഴത്തിനെ ആശ്രയിച്ചിരിക്കും താമരയുടെ ഉയരം.  ശിഷ്യന്റെ ഉത്തരം കേട്ട് സംതൃപ്തനായെങ്കിലും തിരുവള്ളുവര്‍ വീണ്ടും ചോദിച്ചു:  'ഒരു മനുഷ്യന്റെ ഉയരം എത്രയാണ്...?' ശിഷ്യന്‍മാരുടെ ഭാഗത്ത് നിന്ന് മറുപടി ഉണ്ടാകാതിരുന്നപ്പോള്‍ അദ്ദേഹം പറഞ്ഞു:

'ഓരോ മനുഷ്യന്റേയും ഉയരം അവന്റെ പ്രതീക്ഷകള്‍ക്കും, ആഗ്രഹങ്ങള്‍ക്കും അനുസരിച്ചായിരിക്കും. പ്രതീക്ഷകളും ആഗ്രഹങ്ങളും കുറഞ്ഞാല്‍ അവന്റെ ഉയരവും കുറയും. നിങ്ങളുടെ പ്രതീക്ഷകള്‍ക്കും ആഗ്രഹങ്ങള്‍ക്കും ഉയരം കുറയരുത്. അതുകൊണ്ട് ജീവിതത്തില്‍ ആവോളം പ്രതീക്ഷിക്കുക, ആഗ്രഹിക്കുക, സ്വപ്നം കാണുക. അവയാണ് നിങ്ങളുടെ ഉയരം തീരുമാനിക്കുന്നത്.' സ്വപ്നം കാണുക എന്നത് വലിയൊരു പ്രശ്നം അല്ല... പക്ഷേ , അതില്‍ ജീവിക്കുക എന്നത് ഒരു വലിയ പ്രശ്നമാണ്. നമ്മുടെ എല്ലാവരുടെയും ജീവിതത്തെ ഊഷ്മളമായി മുമ്പോട്ടു നയിക്കുന്നത് നമ്മുടെ പ്രത്യാശകള്‍ ഇന്നല്ലങ്കില്‍ നാളെ പൂവണിയുമെന്ന നമ്മുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. നമ്മുടെ ആഗ്രഹങ്ങളുടേയും സ്വപ്നങ്ങളുടേയും ലക്ഷ്യങ്ങളുടേയും ആകെത്തുകയാണ് ഭാവിയെപ്പറ്റിയുള്ള നമ്മുടെ പ്രതീക്ഷകള്‍. ഒരോ ചുവടുകള്‍ പിഴക്കുമ്പോഴും പ്രത്യാശയുടെ ഒരോരോ ഇതളുകള്‍ കൊഴിഞ്ഞു വീഴുമ്പോഴും നാം പ്രത്യാശിക്കുന്നു, ബാക്കിയുള്ള പ്രതീക്ഷകളെങ്കിലും സഫലമാകുമെന്ന്. 

നമ്മുടെ ആഗ്രഹങ്ങളുടെ പരിധിയും സ്വപ്നങ്ങളുടെ ബാഹുല്യവും ലക്ഷ്യങ്ങളുടെ വലിപ്പവും നമ്മുടെ സാഹചര്യങ്ങളുടേയും കഴിവിന്റേയും അടിസ്ഥാനത്തില്‍ യാഥാര്‍ത്ഥ്യബോധത്തോടെ നിര്‍ണ്ണയിക്കുവാന്‍ സാധിച്ചാല്‍ പ്രതീക്ഷകള്‍ സഫലീകരിക്കപ്പെടുക തന്നെ ചെയ്യും. ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍