കല്ലും മണ്ണും ദേഹത്തേക്ക് പതിച്ചു; ഇടുക്കിയിൽ വേനൽ മഴയിൽ ഒരു മരണം


ഇടുക്കിൽ ശക്തമായ വേനൽമഴയിൽ ഒരു മരണം. അയ്യപ്പൻ കോവിൽ സുൽത്താനിയായിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി അയ്യാവാണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലി ചെയ്യുമ്പോൾ ഉയർന്ന പ്രദേശത്ത് നിന്ന് മണ്ണും കല്ലും ദേഹത്തേക്ക് പതിച്ചായിരുന്നു മരണം. ഇയാളെ ഉടൻ തന്നെ മറ്റ് തൊഴിലാളികൾ ചേർന്ന് കട്ടപ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടുക്കിയിലെ പല മേഖലകളിലും മഴ ശക്തമായി പെയ്യുകയാണ്. ഉച്ചയോടുകൂടി മഴ കനക്കുകയായിരുന്നു.

ഇടുക്കി നെടുങ്കണ്ടത്ത് ഇടിമിന്നലേറ്റ് ഒരു വീട് പൂർണമായി തകർന്നിരുന്നു. വീട്ടിലുള്ളവർ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പലയിടങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കോട്ടയം മുണ്ടക്കയത്ത് തൊഴിലുറപ്പുകാർക്ക് ഇടിമിന്നലേറ്റു. വരിക്കാനിയിലെ 8 തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് ഇടിമിന്നലേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കടുത്ത വേനലിൽ ആശ്വാസം പകരുന്ന വേനൽ മഴ രണ്ടു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ടാണ്. നാളെ നാല് ജില്ലകളിലും യെല്ലോ അലർട്ട് ഉണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് നാളെ മുന്നറിയിപ്പ്. മുന്നറിയിപ്പുള്ള ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും ഇടിയോടു കൂടിയ മഴക്കും സാധ്യതയുണ്ട്.തെക്കൻ തമിഴ്നാടിന്  മുകളിലും തെക്കൻ ആൻഡമാൻ കടലിന് മുകളിലുമായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയും,അറബിക്കടലിൽ നിന്നും  ബംഗാൾ ഉൾക്കടലിൽ നിന്നും വരുന്ന കാറ്റുമാണ് മഴയ്ക്ക് കാരണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കന്യാകുമാരി തീരത്ത് രാത്രി വരെ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത ഉണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍