ബസ് യാത്രക്കാരനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; യുവാവ് പൊലീസ് പിടിയിൽ
കോഴിക്കോട്: ബസ് യാത്രക്കാരനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനും പണവും മൊബൈൽ ഫോണും കവർന്നതിനും പറമ്പിൽ ബസാർ ഹയറൂ മൻസിലിൽ താമസിക്കുന്ന റംഷാദ് (28) കസബ പൊലീസിന്റെ പിടിയിലായി.
പെരുമണ്ണ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന 'സാഹിർ' ബസിന്റെ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്തിരുന്ന വ്യക്തിയെയാണ് പ്രതി ആക്രമിച്ചത്. കിണാശ്ശേരിയിൽ എത്തിയപ്പോൾ തൊട്ടടുത്തിരുന്ന റംഷാദ്, യാത്രക്കാരനെ അനങ്ങാൻ അനുവദിക്കാതെ കഴുത്തിൽ പിടിച്ച് മുറുക്കി, മുഖത്ത് അടിക്കുകയും നെഞ്ചിൽ ചവിട്ടുകയും ചെയ്തു. തുടർന്ന്, ഇയാളുടെ ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോണും 4500 രൂപയും ബലപ്രയോഗത്തിൽ കവർന്ന് കടന്നുകളഞ്ഞു.
ഇതിനു പുറമേ, രണ്ടാം ഗേറ്റിന് സമീപമുള്ള മൊബൈൽ ഷോപ്പിന് മുന്നിൽ മക്കട സ്വദേശി നിസാമുദ്ദീനെ തടഞ്ഞുനിർത്തി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് റംഷാദിനെതിരെ ടൗൺ പൊലീസ് സ്റ്റേഷനിൽ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ റിമാൻഡ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍