പ്രഭാത വാർത്തകൾ


2025  മാർച്ച് 9  ഞായർ 
1200  കുംഭം 25   പുണർതം 
1446  റമദാൻ 08
     
◾  കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ബാബുവിനെ യാത്രയയപ്പ് ചടങ്ങില്‍ പരസ്യമായി അപമാനിക്കാന്‍ പിപി ദിവ്യ ആസൂത്രിത നീക്കം നടത്തിയതായി മൊഴികള്‍. നവീന്‍ബാബുവിന്റ മരണത്തെകുറിച്ച് അന്വേഷിച്ച ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലാണ് നിര്‍ണ്ണായക വിവരങ്ങള്‍. പെട്രോള്‍ പമ്പ് അനുമതിക്കായി നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവുമില്ലെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. നവീന്‍ ബാബുവിനെ ആക്ഷേപിക്കാന്‍ പിപി ദിവ്യ വലിയ ആസൂത്രണം നടത്തിയെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു.

◾  കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ജോയിന്റ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ശരിയാണന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് തെളിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ ഗൂഢാലോചന വ്യക്തമാണെന്നും മഞ്ജുഷ പറഞ്ഞു. പി പി ദിവ്യ യ്ക്കൊപ്പം ടിവി പ്രശാന്തും ജില്ലാ കളക്ടറും ഗൂഢാലോചനയില്‍ പങ്കാളികളാണ്. നവീന്‍ ബാബിനുമേല്‍ മറ്റു ചില സമ്മര്‍ദങ്ങളും ഉണ്ടായിരുന്നുവെന്നും ഭാര്യ മഞ്ജുഷ പറഞ്ഞു.

◾  പി.പി.ദിവ്യക്കെതിരെയുള്ള നടപടി കടുത്തുപോയെന്ന പാര്‍ട്ടി സമ്മേളനത്തിലെ വിമര്‍ശനത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍. ദിവ്യയില്‍ നിന്നുണ്ടായത് പദവിക്ക് യോജിക്കാത്ത പ്രവര്‍ത്തിയെന്നും യാത്രയയപ്പ് കുലീനമായ ചടങ്ങാണെന്നും അതില്‍ പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞതെന്നും ഗോവിന്ദന്‍ പറഞ്ഞു.  അഴിമതി ആരോപണം ദിവ്യ പാര്‍ട്ടിയെയോ സര്‍ക്കാര്‍ സംവിധാനങ്ങളെയോ അറിയിക്കണമായിരുന്നുവെന്നും ദിവ്യക്കെതിരായ പാര്‍ട്ടി നടപടിയില്‍ ഇനിയാര്‍ക്കും സംശയം വേണ്ടെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

◾  വന്‍തോതില്‍ സ്വകാര്യ നിക്ഷേപം ആര്‍ജിക്കാന്‍ ലക്ഷ്യമിട്ട് മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയ്ക്ക് സിപിഎം സംസ്ഥാന സമ്മേളന പ്രതിനിധികളുടെ പൂര്‍ണ പിന്തുണ. സ്വകാര്യ പങ്കാളിത്തത്തിന് പുറമെ സെസും ഫീസും അടക്കമുള്ള നിര്‍ദേശങ്ങളില്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന നിര്‍ദേശം മാത്രമാണ് സമ്മേളന ചര്‍ച്ചയില്‍ ഉയര്‍ന്നത്. നവകേരളത്തിനുള്ള പുതുവഴി എന്ന നയരേഖ പാര്‍ട്ടിയുടെ പ്രകടമായ നയ വ്യതിയാനത്തിന്റേത് കൂടിയാണെന്നാണ് വിലയിരുത്തല്‍.

◾  നവകേരളയ്ക്ക് പുതുവഴിയെന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പിണറായി വിജയന്‍ അവതരിപ്പിച്ച നയരേഖയിലെ സ്വകാര്യ നിക്ഷേപം ആര്‍ജിക്കാന്‍ ലക്ഷ്യമിട്ടുള്ള നിര്‍ദേശങ്ങളുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളില്‍ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പൊതുമേഖലയെ വില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളിലൊന്നും പൊതു-സ്വകാര്യ പങ്കാളിത്തം (പിപിപി) നടപ്പാക്കില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

◾  സിക്കിമിലെ ആശാ വര്‍ക്കര്‍മാരുടെ വേതനത്തെ സംബന്ധിച്ച് താന്‍ നിയമസഭയില്‍ നല്‍കിയ വിശദീകരണത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കാന്‍ വെല്ലുവിളിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. മന്ത്രി ഇടപെട്ട് അവസരം വാങ്ങിച്ചുതന്നാല്‍ വേതന കണക്കില്‍ നിയമസഭയില്‍ സംവാദം തുടരാന്‍ താന്‍ തയ്യാറാണെന്ന് രാഹുല്‍ വ്യക്തമാക്കി. കേരളമാണ് ഏറ്റവുമധികം പണം നല്‍കുന്നത് എന്ന വ്യാജമായ നിര്‍മിതിയില്‍ ഊറ്റംകൊള്ളുകയാണ് ആരോഗ്യമന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾  പാര്‍ട്ടി സമ്മേളനം നടത്തുന്നത് സ്വയം വിമര്‍ശനത്തിനും നവീകരണത്തിനും വേണ്ടിയാണെന്നും ചര്‍ച്ചകളും വിമര്‍ശനങ്ങളും ഉണ്ടാകുന്നത് നവീകരണ പ്രക്രിയയാണെന്നും വിമര്‍ശനങ്ങളെയെല്ലാം ഗൗരവത്തോടെ കാണുന്നുവെന്നും പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലെ മറുപടി പ്രസംഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട് തിരുത്തി മുന്നോട്ട് പോകുമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

◾  തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പോഷ് ആക്ട് പ്രകാരം സംസ്ഥാനത്തെ 95 സര്‍ക്കാര്‍ വകുപ്പുകളിലെ പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്താരാഷ്ട്ര വനിതാ ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

◾  മലപ്പുറം താനൂരില്‍ നിന്ന് നാടുവിട്ട പെണ്‍കുട്ടികളെ കുടുംബത്തിനൊപ്പം വിട്ടില്ല. കുട്ടികളെ  മലപ്പുറത്തെ റിഹാബിലിറ്റേഷന്‍ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. കൗണ്‍സിലിങ്ങ് നല്‍കിയതിനു ശേഷമെ ബന്ധുക്കള്‍ക്കൊപ്പം വിടൂ എന്ന് പൊലീസ് പറഞ്ഞു.

◾  താനൂരില്‍ നിന്ന് രണ്ട് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ നാടുവിട്ട സംഭവത്തില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്ത യുവാവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. താനൂര്‍ പൊലീസാണ് കസ്റ്റഡിയിലുള്ള എടവണ്ണ സ്വദേശി ആലുങ്ങല്‍ അക്ബര്‍ റഹീമിന്റെ (26) അറസ്റ്റ് രേഖപ്പെടുത്തിയത്. പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

◾  മലപ്പുറം കോഡൂരില്‍ ബസ് ജീവനക്കാരുടെ മര്‍ദ്ദനത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ച കേസില്‍ അറസ്റ്റിലായ മൂന്നുപേരെ 14 ദിവസത്തേക്ക്  കോടതി റിമാന്‍ഡ് ചെയ്തു. ബസ് ജീവനക്കാരായ മുഹമ്മദ് നിഷാദ്, സിജു, സുജീഷ് എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. മലപ്പുറം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ടേറ്റ് കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്.

◾  കോടതിമുറിയില്‍ പരസ്യമായി ആപമാനിച്ചെന്ന ആരോപണത്തില്‍ അഭിഭാഷകയോട് മാപ്പുപറഞ്ഞ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എ ബദറുദ്ദീന്‍. ചീഫ് ജസ്റ്റീസിന്റെ ചേംബറിലാണ് ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നത്. അഭിഭാഷകയെ പരസ്യമായി ശാസിക്കുകയും അപമാനിക്കുകയും ചെയ്തെന്ന ആരോപണത്തില്‍ കോടതി ബഹിഷ്‌കരണവുമായി ഹൈക്കോടതി അഭിഭാഷക അസോസിയേഷനും രംഗത്തെത്തിയിരുന്നു.

◾  ആലപ്പുഴ എരമല്ലൂരില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. എഴുപുന്ന സ്വദേശി മുഹമ്മദ് ആസിഫ് ആണ് എക്സൈസിന്റെ പിടിയില്‍ ആയത്. കഞ്ചാവ് കൈക്കലാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ആണ് യുവാവിനെ കുടുക്കിയത്.

◾  ഇടുക്കി നെടുങ്കണ്ടത്ത് അസം സ്വദേശിനിയെ ബലാത്സംഗം ചെയ്തതായി പരാതി. അസം സ്വദേശിയായ സദ്ദാമാണ് പ്രതി. സംഭവത്തില്‍  ഇയാള്‍ ഉള്‍പ്പെടെ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അജിമുദീന്‍, കൈറുള്‍ ഇസ്ലാം, മുക്കി റഹ്‌മാന്‍ എന്നിവര്‍ ആണ് യുവതിയെ ശാരീരികമായി ഉപദ്രവിച്ചത്. നാലു പേരെയും നെടുങ്കണ്ടം പോലിസ് അറസ്റ്റ് ചെയ്തു.

◾  ഏറ്റുമാനൂരില്‍ മക്കളുമായി ട്രെയിനിന് മുന്നില്‍ ചാടി മരിച്ച ഷൈനിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. പാറോലിക്കലിലെ ഷൈനിയുടെ വീട്ടില്‍ നിന്നാണ് പൊലീസ് ഫോണ്‍ കണ്ടെത്തിയത്.ഫോണ്‍ കാണാതായതിലെ ദുരൂഹത വാര്‍ത്തയായതിന് പിന്നാലെയാണ് ഇന്നലെ ഷൈനിയുടെ വീട്ടില്‍ നിന്ന് ഫോണ്‍ കണ്ടെത്തിയത്.നിലവില്‍ ഫോണ്‍ ലോക്കായ നിലയിലായിലാണ്. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ ലോക്ക് അഴിച്ച ശേഷം ശാസ്ത്രീയ പരിശോധനയക്ക് അയക്കും.

◾  പാന്‍മസാലയില്‍ കുങ്കുമപൊടിയുണ്ടെന്ന അവകാശവാദത്തിനെതിരെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പരസ്യത്തില്‍ അഭിനയിച്ച ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്റോഫ് എന്നിവരെ ഉപഭോക്തൃ സമിതി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ജയ്പൂര്‍ ജില്ലാ ഉപഭോക്തൃ പരാതി പരിഹാര സമിതിയാണ് പരസ്യത്തില്‍ അഭിനയിച്ചവരെ വിളിപ്പിച്ചത്. ജയ്പൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി. കിലോക്ക് 4 ലക്ഷം രൂപ വിലയുള്ള കുങ്കുമപ്പൊടി 5 രൂപയുടെ പാന്‍മസാലയില്‍ ഉള്‍പ്പെടുത്താനാകില്ലെന്നും, പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നുമാണ് പരാതി.

◾  കാസര്‍കോട്ട് സൂര്യാഘാതമേറ്റ് തെണ്ണൂറ്റിരണ്ട് വയസ്സുകാരന്‍  മരിച്ചു. കയ്യൂര്‍ മുഴക്കോം, വലിയപൊയിലില്‍ കുഞ്ഞിക്കണ്ണനാണ് മരിച്ചത്. ഇന്നുച്ചയ്ക്ക് രണ്ടരയോടെ വീടിന് സമീപത്തുവച്ചാണ് സൂര്യാഘാതം ഏറ്റത്. മരണം സൂര്യാഘാതമേറ്റാണെന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. എന്നാല്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ  അന്തിമമായി സ്ഥിരീകരിക്കാനാകൂവെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

◾  കേരളത്തിലെ കൊടും ചൂട് വരും ദിവസങ്ങളിലും തുടരുമെന്ന് പ്രവചനം. സംസ്ഥാനത്തെ 6 ജില്ലകളിലാണ് ചൂട് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്. ഈ ആറ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ സാധ്യതയുണ്ടെന്നും കാലാവസ്ഥ പ്രവചനമുണ്ട്.

◾  ദില്ലി വിമാനത്താവളത്തില്‍ വയോധികയ്ക്ക് വീല്‍ചെയര്‍ നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ. യാത്രക്കാരി വന്നത് വൈകിയാണെന്നും തിരക്ക് കാരണം യാത്രക്കാരിയും ബന്ധുക്കള്‍ക്കും കാത്തിരുന്ന സമയത്ത് വീല്‍ ചെയര്‍ നല്‍കാനായില്ലെന്നും എയര്‍ ഇന്ത്യ വക്താവ് വിശദീകരിച്ചു. എയര്‍ ഇന്ത്യ അധികൃതര്‍ ദില്ലി വിമാനത്താവളത്തില്‍ മുന്‍കൂട്ടി ബുക് ചെയ്ത വീല്‍ ചെയര്‍ നല്‍കാത്തതിനെ തുടര്‍ന്ന് നടക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ് വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് പരാതി. 

◾  ഗുജറാത്തിലെ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ നിഷ്‌ക്രിയരാണെന്നും ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ജനങ്ങള്‍ക്ക് നേതാക്കളിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

◾  കര്‍ണാടകയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഹംപിയെ ഞെട്ടിച്ച കൂട്ടബലാത്സംഗ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഗംഗാവതി സ്വദേശികളായ ചേതന്‍ സായ്, സായ് മല്ലു എന്നിവര്‍ ആണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം ഒരാള്‍ കൂടി ഉണ്ടായിരുന്നെന്നും ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുന്നു എന്നും കൊപ്പല്‍ എസ് പി അറിയിച്ചു. കര്‍ണാടകയിലെ ഹംപിയില്‍ വിദേശ വനിതയെയും ഹോം സ്റ്റേ ഉടമയേയുമാണ് കൂട്ടബലാത്സംഗം ചെയ്തത്.

◾  കള്ളക്കടത്തുകാര്‍ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വിവിധ വിമാനത്താവളങ്ങള്‍വഴി സ്വര്‍ണം കൊണ്ടുവരുന്ന സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച് സി.ബി.ഐ. സ്വര്‍ണക്കടത്തുകേസില്‍ കന്നഡ നടി റന്യ റാവുവിനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സി.ബി.ഐയുടെ നീക്കം.

◾  ആണവ കരാര്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണത്തിനു മറുപടിയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനേയി. ട്രംപിന്റെത് വെറും ഭീഷണി തന്ത്രമാണെന്നാണ് ഖമനേയി പ്രതികരിച്ചത്. എന്നാല്‍ സമ്മര്‍ദ്ദം ചെലുത്തുന്നിടത്തോളം കാലം ഇറാന്‍ യുഎസുമായി ചര്‍ച്ച നടത്തില്ലെന്ന് ടെഹ്‌റാന്‍ വിദേശകാര്യ മന്ത്രിയും പറഞ്ഞു. അതേസമയം ട്രംപിന്റെ കത്ത് ഇതുവരെ ഇറാന് ലഭിച്ചിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ എംബസിയുടെ വക്താവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചര്‍ച്ചയ്ക്കു തയ്യാറാകണമെന്ന തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഇറാനെതിരെ സൈനിക നടപടിയെടുക്കുമെന്നു ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

◾  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിദേശ സഹായം മരവിപ്പിച്ചതോടെ ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ ജീവനക്കാരെ പിരിച്ചുവിടാനും നിരവധി രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും നിര്‍ബന്ധിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഫണ്ടിന്റെ കടുത്ത വെട്ടിക്കുറവുകള്‍ കാരണം അഫ്ഗാനിസ്ഥാനിലെ ഒമ്പത് ദശലക്ഷത്തിലധികം ആളുകള്‍ക്ക് ആരോഗ്യവും മറ്റ് അവശ്യ സേവനങ്ങളും നഷ്ടപ്പെടുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

◾  ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ന്. ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ന് ഉച്ചക്ക് 2.30 നാണ് മത്സരം ആരംഭിക്കുക. ഒരു വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ രണ്ടാമത്തെ ഐസിസി കിരീടം നേടാനാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. രോഹിത്തും കൂട്ടരും മികച്ച പ്രകടനമാണ് ഇതുവരെ പുറത്തെടുത്തത്. സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തുന്നതിന് മുമ്പ് ബംഗ്ലാദേശ്, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ് എന്നിവര്‍ക്കെതിരെ ജയിക്കുകയും ചെയ്തു. 

◾  എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) അതിന്റെ ഏറ്റവും പുതിയ പതിപ്പായ ഇപിഎഫ്ഒ 3.0 പുറത്തിറക്കാന്‍ ഒരുങ്ങുന്നു. അംഗങ്ങള്‍ക്ക് ഫണ്ട് മാനേജ്‌മെന്റ് കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് പുതിയ പതിപ്പ്. എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാം, ബാങ്ക് പോലെയുളള ഇപിഎഫ്ഒ യുടെ പ്രവര്‍ത്തനം, പെട്ടന്നുളള വേഗത്തിലുളള സേവനങ്ങള്‍, വിരമിച്ചവര്‍ക്കായി മെച്ചപ്പെടുത്തിയ സൗകര്യങ്ങള്‍, എപ്പോള്‍ വേണമെങ്കിലും ഫണ്ട് പിന്‍വലിക്കാനുളള സൗകര്യം തുടങ്ങിയവയാണ് ഇപിഎഫ്ഒ 3.0 യുടെ പ്രതീക്ഷിക്കുന്ന സവിശേഷതകള്‍. ഇപിഎഫ്ഒ 3.0 ലെ പ്രധാന മാറ്റങ്ങളിലൊന്ന് വരിക്കാര്‍ക്ക് എടിഎമ്മുകളില്‍ നിന്ന് നേരിട്ട് പ്രൊവിഡന്റ് ഫണ്ട് പിന്‍വലിക്കാന്‍ കഴിയും എന്നതാണ്. അംഗങ്ങള്‍ക്ക് ഇനി മുതല്‍ ഇപിഎഫ്ഒ ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ട സാഹചര്യം ഉണ്ടാകില്ല. പുതിയ പതിപ്പ് ഒരു ബാങ്കിംഗ് സേവനത്തിന് സമാനമായാണ് പ്രവര്‍ത്തിക്കുക. യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ (യു.എ.എന്‍) ഉപയോഗിച്ച് വരിക്കാര്‍ക്ക് വിവിധ ഇടപാടുകള്‍ വേഗത്തിലും എളുപ്പത്തിലും തടസമില്ലാതെയും നടത്താന്‍ കഴിയും. പുതുക്കിയ സംവിധാനം പെന്‍ഷന്‍കാര്‍ക്ക് ഏത് ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാനുളള സാഹചര്യം ഒരുക്കും. വിരമിച്ചവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ നടപടിയായിരിക്കും ഇത്.

◾  റീ റിലിസുകള്‍ ഹിറ്റാകുകയും വന്‍ കളക്ഷന്‍ നേടുകയും ചെയ്യുന്നത് അടുത്തിടെ പതിവാണ്. അത്തരമൊരു വിജയമായിരുന്നു തുമ്പാടിന് ലഭിച്ചത്. ആദ്യം പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ 15 കോടിയാണ് ആകെ നേടിയത്. ചിത്രം രണ്ടാമത് എത്തിയപ്പോള്‍ 39 കോടി രൂപയോളം ആഗോളതലത്തില്‍ നേടിയിരുന്നു. തുമ്പാടിന് വിതരണക്കാരെ പോലും ചിത്രത്തിന്റെ തുടക്കത്തില്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം ഭാഗവും ഒരുങ്ങുകയാണ്. പ്രമുഖ കമ്പനികള്‍ താല്‍പര്യവും പ്രകടിപ്പിച്ചിരിക്കുന്നു. ചിത്രം ഒരുങ്ങുക ഇനി 100 കോടി ബജറ്റിലായിരിക്കും. തുമ്പാട് 2018നാണ് റിലീസ് ചെയ്തത്. തുമ്പാടിന്റെ ബജറ്റ് കേവലം അഞ്ച് കോടി രൂപ മാത്രമായിരുന്നു. രാഹി അനില്‍ ബാര്‍വെയുടെ സംവിധാനത്തിലുള്ള ചിത്രം മഹാരാഷ്ട്രയിലെ തുമ്പാഡെന്ന ഗ്രാമത്തിലാണ് ചിത്രീകരിച്ചത്. മഴയടക്കം തുമ്പാഡില്‍ യഥാര്‍ഥമായാണ് ചിത്രീകരിച്ചത്. അതിനായി നാല് മണ്‍സൂണ്‍ കാലങ്ങളിലാണ് ചിത്രം ചിത്രീകരിച്ചത്. സോഹും ഷാ, ഹര്‍ഷ് കെ തുടങ്ങിയവര്‍ക്ക് പുറമേ, ജ്യോതി മാല്‍ഷേ, രുദ്ര സോണി, മാധവ് ഹരി, പിയൂഷ് കൗശിക, അനിതാ, ദീപക് ദാംലെ, കാമറൂണ്‍ ആന്‍ഡേഴ്സണ്‍, റോജിനി ചക്രബര്‍ത്തി, മുഹമ്മദ് സമദ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തി. ഇന്ത്യയില്‍ നൂറ്റാണ്ടുകളായി പ്രചരിച്ച മിത്താണ് ചിത്രത്തിന്റെ അടിസ്ഥാനം.

◾  റെസ്ലിങില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് മലയാളത്തില്‍ ഒരുക്കാന്‍ പോകുന്ന പാന്‍ ഇന്ത്യന്‍ റെസ്ലിങ് ആക്ഷന്‍ കോമഡി എന്റര്‍ടെയ്നര്‍ ആണ് 'ചത്ത പച്ച: റിങ് ഓഫ് റൗഡീസ്'. മോഹന്‍ലാലിന്റെ അനന്തരവനും ജീത്തു ജോസഫ്, രാജീവ് രവി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം സംവിധാന സഹായിയായി ജോലിയും ചെയ്തിട്ടുള്ള അദ്വൈത് നായര്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു, മാര്‍ക്കോ എന്ന സിനിമയില്‍ വിക്ടര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇഷാന്‍ ഷൗക്കത്, വിശാഖ് നായര്‍, പൂജ മോഹന്‍ദാസ് എന്നിവരും വേഷമിടുന്നുണ്ട്. ഫോര്‍ട്ട് കൊച്ചിയിലുള്ള ഒരു അണ്ടര്‍ ഗ്രൗണ്ട് സ്റ്റൈല്‍ റെസ്ലിങ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് റീല്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് ആണ്. പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകരായ ശങ്കര്‍ എഹ്‌സാന്‍ ലോയ് ടീം ഈ ചിത്രത്തിലൂടെ മലയാളത്തില്‍ സംഗീത സംവിധായകരായി അരങ്ങേറ്റം കുറിക്കുകയാണ്. വിനായക് ശശികുമാറാണ് ഇതിലെ ഗാനങ്ങള്‍ക്ക് വരികള്‍ രചിച്ചിരിക്കുന്നത്.

◾  ജാപ്പനീസ് ജനപ്രിയ വാഹന ബ്രാന്‍ഡായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഇന്ത്യന്‍ വിപണിയില്‍ ഹിലക്സ് ലൈഫ് സ്റ്റൈല്‍ പിക്കപ്പ് ട്രക്കിന്റെ പുതിയ ബ്ലാക്ക് എഡിഷന്‍ ഔദ്യോഗികമായി പുറത്തിറക്കി.  ഈ ഉസെഗ്മെന്റ് പിക്ക്-അപ്പ് സ്റ്റൈല്‍ എസ്യുവി അതിന്റെ വിഭാഗത്തില്‍ വളരെ ജനപ്രിയമാണ്, ഇപ്പോള്‍ കമ്പനി ചില പ്രത്യേക മാറ്റങ്ങളോടെ അതിന്റെ പ്രത്യേക പതിപ്പ് അവതരിപ്പിച്ചിരിക്കുന്നു. പുതിയ ഹിലക്സ് ബ്ലാക്ക് എഡിഷന്റെ പ്രാരംഭ എക്സ്-ഷോറൂം വില 37. 90 ലക്ഷം രൂപയാണ്. പൂര്‍ണ്ണമായും കറുപ്പ് തീമില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന പുതിയ ടൊയോട്ട ഹിലക്‌സ് ബ്ലാക്ക് എഡിഷന്റെ ഡെലിവറികള്‍ ഈ മാസം മുതല്‍ ആരംഭിക്കും. ഈ ബ്ലാക്ക് എഡിഷന് 2.8 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്, ഇത് 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ എഞ്ചിന്‍ 500 എന്‍എം പീക്ക് ടോര്‍ക്ക് ഉത്പാദിപ്പിക്കുന്നു.

◾  അവസാനിക്കാത്ത ജീവിതരതി പേറുന്ന ഏതാനും പേര്‍. അവര്‍ക്കിടയില്‍ എവിടെയൊക്കെയോ അവളുണ്ട്. ഉടലില്‍ മറഞ്ഞിരിക്കുന്ന മറ്റൊരുവള്‍. മുറിവേറ്റ പ്രണയം ആശ്വാസമായും വേദനയായും അനുഭവിക്കുന്ന വേറെയും ചിലര്‍. നാമറിയാത്ത കാംക്ഷകളോടെ ജീവിതത്തെ മറ്റൊരു തരത്തില്‍ നിര്‍വചിക്കുകയാണ് ഓരോരുത്തരും. പരിചയിക്കാത്ത പ്രമേയവും ആഖ്യാനവും ഈ നോവലിനെ വ്യത്യസ്തമാക്കുന്നു. വായിച്ചു തീര്‍ന്നാലും നിങ്ങളെ പിന്തുടരുന്ന നോവല്‍. 'ചുപറോസ'. രശ്മി അനുരാജ്. മനോരമ ബുക്സ്. വില 275 രൂപ.

◾  തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നത് വലിയ ആരോഗ്യപ്രശ്നങ്ങള്‍ വിളിച്ചുവരുത്തും. സ്‌കിന്‍ മുതല്‍ ഡിമെന്‍ഷ്യയ്ക്ക് വരെ ഇത് കാരണമാകും. എന്നാല്‍ ഇവ പരിഹരിക്കാനുള്ള ചില എളുപ്പ മാര്‍ഗങ്ങള്‍ പറയുകയാണ് പുതിയ പഠനങ്ങള്‍. ദീര്‍ഘനേരം ഇരിക്കുന്നതിലൂടെ ഉണ്ടാകുന്ന സങ്കീര്‍ണതകള്‍ കുറയ്ക്കുന്നതിന് ശാരീരിക വ്യായാമത്തിന്റെ പ്രാധാന്യം അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയിലെ ഗവേഷകര്‍ അടുത്തിടെ നടത്തിയ ഒരു പഠനം എടുത്തുകാണിക്കുന്നു. ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആളുകള്‍ക്ക് ഡിമെന്‍ഷ്യ, പക്ഷാഘാതം, ഉത്കണ്ഠ, വിഷാദം, ഉറക്ക തകരാറുകള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് അവര്‍ പരാമര്‍ശിച്ചു. ശരാശരി 56 വയസ്സ് പ്രായമുള്ള 73,411 ആളുകളിലാണ് പഠനം നടത്തിയത്, ഏഴ് ദിവസം തുടര്‍ച്ചയായി അവരുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ അളക്കുന്നതിനായി ധരിക്കാവുന്ന ഉപകരണങ്ങളുമായി അവര്‍ ബന്ധപ്പെട്ടിരുന്നു. കുറച്ചു സമയം ഇരുന്ന് സമയം ചെലവഴിക്കുന്നവരെ അപേക്ഷിച്ച്, ദിവസം മുഴുവന്‍ ഇരുന്ന് സമയം ചെലവഴിക്കുന്നവര്‍ക്ക് ഈ രോഗങ്ങള്‍ വരാനുള്ള സാധ്യത 5% മുതല്‍ 54% വരെ കൂടുതലാണ്. രോഗങ്ങളൊന്നും വരാത്ത ആളുകളുടെ ശരാശരി ദൈനംദിന ഊര്‍ജ്ജ ചെലവ് കിലോഗ്രാമിന് 1.22 കിലോജൂള്‍ ആയിരുന്നു, ഡിമെന്‍ഷ്യ ബാധിച്ചവരില്‍ ഇത് 0.85 ഉം, ഉറക്ക തകരാറുകള്‍ ബാധിച്ചവരില്‍ ഇത് 0.95 ഉം, പക്ഷാഘാതത്തിന് 1.02 ഉം, വിഷാദത്തിന് 1.08 ഉം, ഉത്കണ്ഠയ്ക്ക് 1.10 ഉം ആയിരുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
മുബൈയിലെ ഒരു കുഗ്രാമത്തിലാണ് അവന്‍ ജനിച്ചത്.  ചെറുപ്പം മുതലേ സിനിമയായിരുന്നു അവന്റെ സ്വപ്നം.  പക്കാ ഇന്‍ട്രോവെര്‍ട്ടായ സിനിമയുമായി യാതൊരുബന്ധവുമില്ലാത്ത ഒരാള്‍ക്ക് അതൊരു വ്യാമോഹം മാത്രമായിരുന്നു.  മുതിര്‍ന്നപ്പോള്‍ കുടുംബം പുലര്‍ത്താന്‍ ഗ്രാമം വിട്ട് മുംബൈ നഗത്തിലെത്തി.  അവിടെ ഒരു വട പാവ്സ്റ്റാള്‍ തുടങ്ങി.  എന്നാല്‍ മുന്‍സിപ്പല്‍ അധികാരികള്‍ ആ സ്റ്റാള്‍ അടച്ചുപൂട്ടി.  ഇനിയെന്തുചെയ്യും എന്ന ചിന്തയില്‍ ദിവസങ്ങള്‍ തള്ളിനീക്കുമ്പോഴാണ് യാദൃശ്ചികമായി ഒരു പത്രപരസ്യം അയാള്‍ കാണുന്നത്. ഒരു എഡിറ്റിങ്ങ് സ്‌ററുഡിയോയിലേക്ക് ഒരു പ്യൂണിനെ ആവശ്യമുണ്ട്.  സിനിമയെ സ്വപ്നം കണ്ടുനടന്ന അവന് മറിച്ചൊരു ചിന്തക്കും ഇടമുണ്ടായിരുന്നില്ല.  പ്യൂണായി അവന്‍ ജോലിക്ക് കയറി.  അവിടെ നിന്നും ചില സിനിമകളുടെ ക്യാമറ അസിസ്റ്റന്റായി. അവിടെ നിന്നും സിനിമാട്ടോഗ്രാഫര്‍ എന്ന നിലയിലേക്കും അയാള്‍ മാറി.  ഇംഗ്ലീഷ് വിഗ്ലീഷ്, ഡിയര്‍ സിന്ദഗി, ഹിന്ദി മീഡിയം എന്നീ ചിത്രങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു.  ആ പരിചയം ഉപയോഗിച്ച് സ്വതന്ത്ര സംവിധായകന്‍ എന്ന കുപ്പായം അയാള്‍ അണിഞ്ഞു. ലുക്കാചുപ്പി എന്ന ആദ്യ സിനിമ തന്നെ ഹിററായി, തുടര്‍ന്ന് മിമി.  പക്ഷേ, തന്റെ മൂന്നാമത്തെ ചിത്രം കൊണ്ട് അയാള്‍ എല്ലാവരേയും ഞെട്ടിച്ചു.  ചാവ സിനിമാ സംവിധായന്‍ ലക്ഷ്മണ്‍ ഉതോക്കറുടെ കഥ ഇങ്ങനെയൊക്കെയാണ്.. വലിയ സ്വപ്നങ്ങള്‍ കാണുക.. പടിപടിയായി അത് നേടിയെടുക്കുക, അതിലും വലിയ ലഹരിയൊന്നും ഈ ലോകത്ത് വേറെയുണ്ടാകില്ല - ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍