പ്രഭാത വാർത്തകൾ

2025  മാർച്ച് 31  തിങ്കൾ 
1200  മീനം 17   അശ്വതി 
1446 ശവ്വാൽ 1

◾ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍. റമദാന്‍  29 നോമ്പുകള്‍ പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍  ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. മാസപ്പിറവി ദൃശ്യമായതായി സംയുക്ത മഹല്ല് ഖാസി ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി എന്നിവര്‍ അറിയിച്ചു. ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഡെയ്ലി ന്യൂസിന്റെ ഇന്നത്തെ ടെക്സ്റ്റ്, വീഡിയോ സായാഹ്ന വാര്‍ത്തകള്‍ ഉണ്ടായിരിക്കുന്നതല്ല. ഏവര്‍ക്കും ഡെയ്ലി ന്യൂസിന്റെ ഈദ് ആശംസകള്‍.

◾ വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച മലയാളികളെ മന്‍കീ ബാതില്‍ പ്രശംസിച്ച് മോദി. ഖേലോ ഇന്ത്യ ദേശീയ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ ജോബി മാത്യുവിനെയും മലയാളി റാപ്പര്‍ ഹനുമാന്‍കൈന്‍ഡിനെയുമാണ് മോദി മന്‍ കീ ബാതില്‍ പ്രശംസിച്ചത്. മലയാളത്തില്‍ വിഷു ആശംസയും ഈദ് അടക്കം വരാന്‍ പോകുന്ന ആഘോഷങ്ങള്‍ക്കുള്ള ആശംസയും നേര്‍ന്നാണ് മന്‍ കീബാതിന്റെ നൂറ്റി ഇരുപതാം എപ്പിസോഡ് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയത്.


◾  ലഹരി മാഫിയക്ക് എതിരെ മാത്രമല്ല കുട്ടികളെ അതിക്രമങ്ങളിലേക്ക് തള്ളിവിടുന്ന സാമൂഹിക സാഹചര്യങ്ങള്‍ക്കെതിരെയും ജാഗ്രത വേണമെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യ രൂപം മാത്രമുള്ള ജീവികളായി കുട്ടികള്‍ മാറുന്നത് ഒഴിവാക്കണമെന്നും  മാറിയ കാലത്തിന് അനുസരിച്ച് പാഠ്യപദ്ധതി പരിഷ്‌കരണത്തിനൊപ്പം കുട്ടികളിലെ സമ്മര്‍ദ്ദം കുറക്കാന്‍ സ്‌കൂളിലെ അവസാന അര മണിക്കൂര്‍ സുംബാ ഡാന്‍സ് അടക്കം കായിക വിനോദങ്ങള്‍ക്ക് മാറ്റിവക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

◾  എല്‍കെജി തലം മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിദ്യയില്‍ ഊന്നിയ പരിശീലനം നല്‍കുകയെന്നത് ലക്ഷ്യമെന്ന് മന്ത്രി പി രാജീവ്. ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ കോട്ടപ്പുറം ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഒരു കോടി രൂപ ചെലവഴിച്ചാണ് കോട്ടപ്പുറം സ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്.

◾  വഖഫ് വിഷയത്തില്‍ കെസിബിസി നിലപാടിനെ സ്വാഗതം ചെയ്ത് ബിജെപി. ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് രാഷ്ട്രീയത്തിലുള്ളവരുടെ കടമയാണെന്നും കേരളത്തിലെ എല്ലാ എംപിമാരും വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിക്കണമെന്ന കെസിബിസി നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇത് ഏതെങ്കിലും മതത്തിന് എതിരല്ലെന്നും ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
◾  വഖഫ് നിയമ ഭേദഗതിയില്‍ കടുത്ത നിലപാടുമായി മുസ്ലിം ലീഗ്. ബില്ല് പാസാക്കിയാല്‍ സുപ്രീം കോടതിയെ  സമീപിക്കുമെന്ന് ഹാരിസ് ബീരാന്‍ എംപി പറഞ്ഞു. ജെഡിയുവിനെയും ടിഡിപിയെയും പിന്തിരിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും  മുനമ്പം വിഷയവും വഖഫ് നിയമവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും മുനമ്പത്തുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും ഹാരിസ് ബീരാന്‍ പറഞ്ഞു.

◾  പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ മോഹന്‍ലാല്‍ ചിത്രം എമ്പുരാനിലെ മൂന്ന് മിനിറ്റ് നീളുന്ന ദൃശ്യങ്ങള്‍ വെട്ടിമാറ്റാന്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് മുതല്‍ ചിത്രത്തിന്റെ റീ എഡിറ്റഡ് പതിപ്പായിരിക്കും തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക. അവധി ദിവസം ആയിട്ടും റീ എഡിറ്റിനു അനുമതി നല്കാന്‍ സെന്‍സര്‍ ബോര്‍ഡ് ചേര്‍ന്നു. കേന്ദ്ര സെന്‍സര്‍ ബോര്‍ഡാണ് റീ എഡിറ്റിംഗ് നിര്‍ദേശം നല്‍കിയത് എന്നാണ് വിവരം.

◾  എമ്പുരാന്‍ എന്ന ചിത്രം കാണുകയുണ്ടായി എന്നും സിനിമയ്ക്കും അതിലെ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമെതിരെ വ്യാപകമായ വിദ്വേഷ പ്രചരണങ്ങള്‍ സംഘപരിവാര്‍ വര്‍ഗീയത അഴിച്ചു വിടുന്ന സന്ദര്‍ഭത്തിലാണ് സിനിമ കണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യം കണ്ട ഏറ്റവും നിഷ്ഠൂരമായ വംശഹത്യകളിലൊന്നിനെ സിനിമയില്‍ പരാമര്‍ശിക്കുന്നതാണ് അതിന്റെ ആസൂത്രകരായ സംഘപരിവാറിനെ രോഷാകുലരാക്കിയിരിക്കുന്നതെന്നും മാത്രമല്ല, ബിജെപിയുടേയും ആര്‍ എസ് എസിന്റേയും നേതാക്കള്‍ വരെ പരസ്യമായ ഭീഷണികള്‍ ഉയര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

◾  എമ്പുരാന്‍ സിനിമയുടെ ഉള്ളടക്കത്തെച്ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച മോഹന്‍ലാലിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് ചിത്രത്തിന്റെ സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍. വിവാദമായ കാര്യങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ തങ്ങള്‍ അണിയറക്കാര്‍ ഒരുമിച്ച് തീരുമാനിച്ചതായി മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ഈ പോസ്റ്റ് ആണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്.

◾  എമ്പുരാനെതിരെ  വീണ്ടും ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍  ലേഖനം. ചിത്രം ഭീകരവാദത്തെ വെള്ളപൂശൂന്നുവെന്നാണ് ആരോപണം. രണ്ട് മണിക്കൂറിന് ഇടയില്‍ ഇന്നലെ പ്രസിദ്ധീകരിച്ച രണ്ട് ലേഖനങ്ങളില്‍ ആണ് മോഹന്‍ലാല്‍, പ്രിഥ്വിരാജ്, ഗോകുലം ഗോപാലന്‍, മുരളി ഗോപി എന്നിവരെ വിമര്‍ശിച്ചത്. എമ്പുരാന്‍ തിരക്കഥയെ കുറിച്ച് മോഹന്‍ലാലിന് നേരത്തെ അറിയില്ല എന്ന വാദം വിശ്വസിക്കാന്‍ ആകില്ലെന്നും  സ്‌ക്രിപ്റ്റ് വായിക്കാതെ മോഹന്‍ലാല്‍ അഭിനയിക്കുമെന്ന് കരുതുന്നില്ലെന്നും  ലേഖനത്തില്‍ പറയുന്നു.

◾  എമ്പുരാന്‍ സിനിമയിലെ ഏതെങ്കിലും രംഗങ്ങള്‍ കൊണ്ട് ഹിന്ദു സമുഹത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇല്ലാതാക്കാനാകില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. എത്ര തരംതാഴ്ത്തിയിട്ടും നരേന്ദ്ര മോദി ഉയരങ്ങളില്‍ എത്തിയിട്ടുണ്ടെന്നും  എമ്പുരാനിലെ രംഗങ്ങള്‍ നീക്കാന്‍ തങ്ങളാരും ആവശ്യപ്പെട്ടിട്ടില്ലെന്നും കലയായാലും ജീവിതമായാലും മനുഷ്യനെയാണ് കൈകാര്യം ചെയ്യുന്നതെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

◾  മോഹന്‍ലാലിനൊപ്പം ശബരിമല ദര്‍ശനത്തിന് പോയ തിരുവല്ല സിഐ സുനില്‍കൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ്. ശബരിമല ദര്‍ശനത്തിന് മാത്രമാണ് അനുമതി നല്‍കിയതെന്നും  താരത്തിന്റെ സുരക്ഷ സ്വയം ഏറ്റെടുത്ത് പോയത് വീഴ്ചയാണെന്നും കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.  മാര്‍ച്ച് 18 നായിരുന്നു മോഹന്‍ലാലിന്റെ ശബരിമല ദര്‍ശനം.

◾  വയനാട് എംപിയും കോണ്‍ഗ്രസ് ദേശീയ നേതാവുമായ പ്രിയങ്കാഗാന്ധിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് കാര്‍ ഓടിച്ച് കയറ്റി തടഞ്ഞ യൂട്യൂബര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തൃശ്ശൂര്‍ എളനാട് മാവുങ്കല്‍ വീട്ടില്‍ അനീഷ് എബ്രഹാമിനെതിരെയാണ് മണ്ണുത്തി പൊലീസ് കേസെടുത്തത്.

◾  മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി എറണാകുളം മറൈന്‍ ഡ്രൈവ് ഹരിത ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിന്റെ മുന്നോടിയായി ക്ലീന്‍ ഡ്രൈവ് നടത്തി. കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്ലീന്‍ ഡ്രൈവ് കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോക്ടര്‍ ആര്‍ എസ് ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.

◾  ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ശനിയാഴ്ച അറസ്റ്റിലായത് 146 പേര്‍. സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി സംശയിച്ച് 3191 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 140 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.  

◾  ഗുണ്ടയുടെ പെണ്‍ സുഹൃത്തിന്  സന്ദേശം അയച്ചതിനു യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച കേസില്‍ പ്രതികള്‍ റിമാന്‍ഡില്‍. യുവതി ഉള്‍പ്പടെ നാലു പേരെയാണ് സംഭവത്തില്‍ പൂച്ചാക്കല്‍ പോലിസ് അറസ്റ്റ് ചെയ്തത്.  അരൂക്കുറ്റി പാലത്തിന് സമീപം ഫോണില്‍ സംസാരിച്ചു കൊണ്ട് നില്‍ക്കുമ്പോഴായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച രാത്രി അരൂക്കുറ്റി സ്വദേശിയയ ജിബിനെ ഒരു സംഘം ഭീഷണി പ്പെടുത്തി തട്ടിക്കൊണ്ടു പോയത്.

◾  ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിലെ പോലീസ് അന്വേഷണത്തില്‍ വീഴ്ചപറ്റിയെന്ന് കുടുംബം. സഹപ്രവര്‍ത്തകനായ ഐബി ഉദ്യോഗസ്ഥന്‍ കാരണമാണ് മകള്‍ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടിയിട്ടും തിരുവനന്തപുരം പേട്ട പോലീസ് കൃത്യമായ ഇടപെട്ടില്ലെന്ന് അച്ഛന്‍ ആരോപിച്ചു. വിവാഹ വാഗ്ദാനം നല്‍കി മലപ്പുറം എടപ്പാള്‍ സ്വദേശി സുകാന്ത് സാമ്പത്തികമായി ചൂഷണം ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം.

◾  ട്രെയിന്‍ ഇടിച്ചു മരിച്ചയാളുടെ പേഴ്സില്‍ നിന്ന് പണം മോഷ്ടിച്ച സംഭവത്തില്‍ ആലുവയില്‍ എസ്ഐക്ക് സസ്പെന്‍ഷന്‍. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്ഐ സലീമിനെയാണ് റൂറല്‍ എസ്പി സസ്പെന്‍ഡ് ചെയ്തത്. ട്രെയിന്‍ ഇടിച്ചു മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ പേഴ്സില്‍ നിന്നാണ് പണം എസ്ഐ എടുത്തത്. 3000 രൂപയായിരുന്നു എടുത്തത്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്. തുടര്‍ന്ന് എസ്ഐയെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

◾  സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ കാന്‍സറിന് റോബോട്ടിക് പീഡിയാട്രിക് സര്‍ജറി വിജയകരമായി നടത്തി. ആര്‍സിസിയിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗമാണ് നേപ്പാള്‍ സ്വദേശിയായ 3 വയസുകാരന് റോബോട്ടിക് സര്‍ജറി നടത്തിയത്. പീഡിയാട്രിക് റോബോട്ടിക് സര്‍ജറി വിജയകരമായി നടത്തിയ ആര്‍സിസിയിലെ മുഴുവന്‍ ടീം അംഗങ്ങളെയും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

◾  യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്കാബാവ സ്ഥാനം ഏറ്റെടുത്തു. സഭാ ആസ്ഥാനമായ എറണാകുളം പുത്തന്‍ കുരിശിലാണ് സ്ഥാനാരോഹണ ചടങ്ങ് നടന്നത്. കാതോലിക്കാ ബാവ ആയിരുന്ന ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ കബറിടത്തില്‍ ധൂപ പ്രാര്‍ത്ഥന നടത്തിയായിരുന്നു ചടങ്ങുകളുടെ തുടക്കം.  സ്ഥാന ചിഹ്നമായ അംശവടി കൈമാറി കൊണ്ടായിരുന്നു ചടങ്ങുകള്‍ അവസാനിച്ചത്.

◾  കോതമംഗലം കുട്ടമ്പുഴയ്ക്കടുത്ത് മാമലക്കണ്ടത്ത് കാട്ടാന ആക്രമണത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. മാമലക്കണ്ടം മാവിന്‍ചുവട് ഭാഗത്ത് താമസിക്കുന്ന ഡാനിഷ് ജോസഫ്, റോസ്ലി എന്നിവരുടെ വീടുകളാണ് ഇന്നലെ പുലര്‍ച്ചെ കാട്ടാനക്കൂട്ടം തകര്‍ത്തത്.

◾  മലപ്പുറം വേങ്ങരയില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദനം. കഴിഞ്ഞ ദിവസം വേങ്ങര ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചാണ് പ്ലസ് ടു വിദ്യാര്‍ത്ഥികളും പ്ലസ് വണ്‍  വിദ്യാര്‍ത്ഥികളും  തമ്മില്‍ ഏറ്റുമുട്ടിയത്. ക്രൂര മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ പൊലീസ് അന്വേഷണം തുടങ്ങി.

◾  ഒമാനില്‍നിന്ന് സൗദിയിലേക്ക് ഉംറ തീര്‍ഥാടനത്തിന് പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് കുട്ടികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു. രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്സി) ഒമാന്‍ നാഷണല്‍ സെക്രട്ടറി ശിഹാബ് കാപ്പാടിന്റെ ഭാര്യ ഷഹല (30), മകള്‍ ആലിയ (7), മിസ്ഹബ് കൂത്തുപറമ്പിന്റെ മകന്‍ ദക്വാന്‍ (7) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ സൗദിയിലെ ബത്തയിലാണ് അപകടമുണ്ടായത്.

◾  വയനാട്ടില്‍ ചത്ത ആടുകളെ കാട്ടിലെറിഞ്ഞ സംഘത്തെ വനംവകുപ്പ് പിടികൂടി. രാജസ്ഥാനില്‍ നിന്നുള്ള ആട് വില്‍പ്പനക്കാരായ നാല് പേരെയാണ് ബേഗൂര്‍ റെയ്ഞ്ച് സംഘം പിടികൂടിയത്. ബേഗൂര്‍ റെയ്ഞ്ചിലെ കാട്ടിനുള്ളില്‍ ലോറി കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് ആടുകളുടെ ജഡം കണ്ടെത്തിയത്.

◾  കോഴിക്കോട് വെള്ളിപറമ്പില്‍ പഴകിയ നിലയിലുള്ള കോഴി ഇറച്ചി പിടികൂടി. നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ പൊലീസ് വാഹനം പരിശോധിച്ചപ്പോഴാണ് കവറുകളിലാക്കി വച്ചിരിക്കുന്ന പഴകിയ ഇറച്ചി കണ്ടെത്തിയത്.

◾  ഭൂകമ്പത്തില്‍ പെട്ട്് ഉഴലുന്ന മ്യാന്‍മാറിന് സഹായവുമായി ഇന്ത്യ. ഓപ്പറേഷന്‍ ബ്രഹ്‌മയുടെ കീഴില്‍ 118 പേരടങ്ങുന്ന ദുരന്ത നിവാരണ സംഘം മ്യാന്‍മാറിലെത്തി. കൂടാതെ 38 പേര്‍ അടങ്ങുന്ന എന്‍ഡിആര്‍എഫ് സംഘത്തെയും 15 ടണ്‍ ദുരിതാശ്വാസ സാമഗ്രികളും ഇന്ത്യ മ്യാന്‍മാറിലേക്ക് അയച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യന്‍ കരസേന താത്കാലിക വൈദ്യ ചികിത്സ കേന്ദ്രവും മ്യാന്‍മാറില്‍ സ്ഥാപിക്കും.

◾  ഹിമാചല്‍പ്രദേശിലെ കുളുവിലെ മണികരനില്‍ മണ്ണിടിച്ചിലില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം കടപുഴകി വീണ് ആളുകള്‍ അതിനിടയില്‍ പെടുകയായിരുന്നു. പരുക്കേറ്റ നിലയില്‍ അഞ്ച് പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം.

◾  നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തി ആര്‍എസ്എസിനെ രാജ്യപൈതൃകം ഉയര്‍ത്തിപ്പിടിക്കുന്ന മഹാ ആല്‍മരമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സ്നേഹിക്കാനും സേവിക്കാനും ലക്ഷക്കണക്കിനാളുകളെ പഠിപ്പിച്ച സംഘടനയാണ് ആര്‍എസ്എസ് എന്നും മോദി വ്യക്തമാക്കി. തന്റെ ജീവിതത്തിന് വഴികാട്ടിയത് ആര്‍എസ്എസ്  ആണെന്നും  പറഞ്ഞ നരേന്ദ്ര മോദി സംഘവുമായി ഒരു ഭിന്നതയും ഇല്ലെന്ന സന്ദേശം നല്കാനാണ് ശ്രമിച്ചത്.

◾  ഹൈദരാബാദില്‍ വീണ്ടും മാധ്യമ പ്രവര്‍ത്തകനെ തെലങ്കാന പൊലീസ് കസ്റ്റഡിയിലെടുത്തു. സൗത്ത് ഫസ്റ്റ് എന്ന വെബ് പോര്‍ട്ടലിന്റെ റിപ്പോര്‍ട്ടര്‍ സുമിത് ഷായെയാണ് കസ്റ്റഡിയിലെടുത്തത്. ഹൈദരാബാദ് സര്‍വകലാശാലയിലെ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സുമിതിനെ സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരാണ് കസ്റ്റഡിയിലെടുത്തത്.

◾  ഒഡിഷയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കമാഖ്യ എക്സ്പ്രസ്സിന്റെ 11 ബോഗികളാണ് പാളം തെറ്റിയത്. അപകടത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കട്ടക്ക് ജില്ലയിലെ നെര്‍ഗുണ്ടി റെയില്‍വേ സ്റ്റേഷന് സമീപത്താണ് ട്രെയിന്‍ പാളം തെറ്റിയത്.

◾  ഒമാനില്‍ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച്  577 തടവുകാര്‍ക്ക് മോചനം നല്‍കി ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തടവുകാരാണ് മോചിപ്പിക്കപ്പെടുന്നത്. മോചിതരാകുന്ന സ്വദേശികളുടെയും വിദേശികളുടെയും പേരു വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

◾  യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കു റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ തടസ്സം നിന്നാല്‍ റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്ക് 20 മുതല്‍ 50 ശതമാനം വരെ അധികനികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കി. സമാധാനശ്രമങ്ങള്‍ക്കിടെ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ നേതൃത്വത്തെ പുട്ടിന്‍ ചോദ്യംചെയ്തതിലുള്ള അമര്‍ഷവും ടെലിവിഷന്‍ ചാനലിനു നല്‍കിയ പ്രതികരണത്തില്‍ ട്രംപ് അറിയിച്ചു.

◾  മൂന്നാം തവണയും അമേരിക്കന്‍ പ്രസിഡന്റാകുമെന്നും മൂന്നാമതും പ്രസിഡന്റായി തുടരുന്നതിനെതിരെയുള്ള ഭരണഘടനാ തടസ്സം നീക്കാനുള്ള മാര്‍ഗം തേടുമെന്നും ഡോണള്‍ഡ് ട്രംപ്. നിലവിലെ നിയമപ്രകാരം രണ്ട് തവണയാണ് ഒരാള്‍ക്ക് പ്രസിഡന്റാകാന്‍ സാധിക്കുക. ഫ്രാങ്ക്ലിന്‍ ഡി. റൂസ്വെല്‍റ്റ് തുടര്‍ച്ചയായി നാല് തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് 1951-ല്‍ ഒരു വ്യക്തിയും രണ്ടുതവണയില്‍ കൂടുതല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ പാടില്ലെന്ന 22ാം ഭേദഗതി നിര്‍ദേശിച്ചത്. അതേസമയം ആണവ പദ്ധതി സംബന്ധിച്ച് വാഷിംഗ്ടണുമായി ഒരു കരാറിലെത്തിയില്ലെങ്കില്‍ ഇറാനില്‍ ബോംബാക്രമണം നടത്തുമെന്നും ഇരട്ട തീരുവ ഏര്‍പ്പെടുത്തുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

◾  ഐപിഎല്ലിലെ ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ആറ് റണ്‍സിന് തോല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. 36 പന്തില്‍ 81 റണ്‍സടിച്ച നിധീഷ് റാണയാണ് രാജസ്ഥാന്‍ ഇന്നിങ്സിന് കരുത്തായത്. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

◾  ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഏഴ് വിക്കറ്റ് ജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് ലഭിച്ച് ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് 163 റണ്‍സിന് എല്ലാവരും പുറത്തായി അതേസമയം ഹൈദരാബാദ് ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം 16 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടന്നു. 27 പന്തില്‍ 50 റണ്‍സെടുത്ത ഫാഫ് ഡൂപ്ലെസിയാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.

◾  മെഗാ സെയില്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 'പേ ഡേ സെയില്‍' പ്രകാരം യാത്രക്കാര്‍ക്ക് 1,429 രൂപ മുതല്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം. എന്നാല്‍ ഈ ഓഫര്‍ പരിമിതകാലത്തേക്കാണ്. എക്സ്പ്രസ് വാല്യു നിരക്ക് : വെറും 1,499 മുതല്‍ ആരംഭിക്കുന്നു, ഇതില്‍ അധിക ആനുകൂല്യങ്ങളും ഉള്‍പ്പെടുന്നു. എക്സ്പ്രസ് ലൈറ്റ് നിരക്ക് : 1,429 മുതല്‍ നല്‍കുന്നു (ചെക്ക്-ഇന്‍ ബാഗേജ് ഒഴികെ). എയര്‍ലൈനിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. 2025 മാര്‍ച്ച് 31 വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാകുക. 2025 ഏപ്രില്‍ 1 മുതല്‍ സെപ്റ്റംബര്‍ 20 വരെ യാത്ര ചെയ്യാനുള്ള ടിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് ബുക്ക് ചെയ്യാനാകും. കൂടാതെ ശ്രദ്ധിക്കേണ്ട കാര്യം,  പൂര്‍ത്തിയാക്കിയ ബുക്കിംഗുകള്‍ക്ക് മാത്രമേ ഓഫര്‍ ബാധകമാകൂ. ഇടപാട് പൂര്‍ണ്ണമായും റദ്ദാക്കിയാല്‍ ബുക്കിംഗ് ഓഫറിന് യോഗ്യമല്ല. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ഓഫര്‍ ലഭ്യമാകുക. മറ്റൊരു കാര്യം, പേയ്‌മെന്റുകള്‍ നടത്തിയതിന് ശേഷം എയര്‍ ഇന്ത്യ എക്‌സ്പ്രസ് റീഫണ്ടുകള്‍ നല്‍കില്ല, കൂടാതെ റദ്ദാക്കല്‍ ഫീസ് എയര്‍ലൈനിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വ്യക്തമാക്കിയ രീതിയിലായിരിക്കും.

◾  സൗബിന്‍ ഷാഹിറും ദീപക് പറമ്പേലും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. 'തട്ടും വെള്ളാട്ടം' എന്നാണ് സിനിമയുടെ പേര്. തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മൃദുല്‍ നായരാണ്. അഖില്‍ കെയും മൃദുലും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. സിംഹത്തിന്റെ കഥ, മുത്തപ്പന്‍ തുടങ്ങിയ നോവലുകള്‍ എഴുതിയ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ് അഖില്‍. മനോജ് കുമാര്‍ ഖതോയ് ആണ് ഛായാഗ്രാഹണം. സംഗീത സംവിധായകന്‍: മണികണ്ഠന്‍ അയ്യപ്പ.

◾  ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി മറ്റൊരു മലയാള ചിത്രം കൂടി ഒടിടിയിലേക്ക്. തിയറ്റര്‍ റിലീസ് കഴിഞ്ഞ് ആറ് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചിത്രം സ്ട്രീമിംഗിന് എത്തുന്നത് എന്ന കൗതുകവുമുണ്ട്. രാധിക ശരത്കുമാര്‍, വിഷ്ണു വിനയന്‍, സിജോയ് വര്‍ഗീസ്, സമ്പത് രാജ്, ശ്രീജിത്ത് രവി, നീരജ, മുസ്തഫ, സാലു കെ ജോര്‍ജ്, ജാസ്മിന്‍ ഹണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് പണിക്കര്‍ മട്ടാട സംവിധാനം ചെയ്ത 'ദി ഗാംബിനോസ്' എന്ന ചിത്രമാണ് അത്. 2019 തുടക്കത്തില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. മനോരമ മാക്സിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഭരണകൂടത്തിനും പൊലീസിനെയും നിരന്തരം വെല്ലുവിളി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ഗാംബിനോസ്. ഫാമിലി ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്.

◾  കൈനറ്റിക് ഗ്രീന്‍ ജനപ്രിയ മോപ്പഡ് ഇ-ലൂണയുടെ പുതിയ പതിപ്പിന്റെ രൂപകല്‍പ്പനയ്ക്ക് പേറ്റന്റ് നേടി. ഇതിന് നീക്കം ചെയ്യാവുന്ന ബാറ്ററി ഉണ്ടായിരിക്കാം എന്നാണ് റിപ്പോട്ടുകള്‍. 2024 ഫെബ്രുവരിയില്‍ 69,990 രൂപ എക്സ്-ഷോറൂം വിലയില്‍ കമ്പനി കൈനറ്റിക് ഇ ലൂണ പുറത്തിറക്കി. പവര്‍ട്രെയിനുകളുടെ കാര്യത്തില്‍, ഒറ്റ ചാര്‍ജില്‍ 110 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ വാഗ്ദാനം ചെയ്യുന്ന 2 കിലോവാട്ട്അവര്‍ ഫിക്സഡ് ബാറ്ററിയും 200 കിലോമീറ്ററിനടുത്ത് ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന ഒരു നീക്കം ചെയ്യാവുന്ന ബാറ്ററിയും ഇതില്‍ ഉള്‍പ്പെടുത്തിയേക്കാം. ഫിക്സഡ് ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ 4 മണിക്കൂര്‍ എടുക്കും, പുതിയ കൈനറ്റിക് ഇ-ലൂണ അതേ 50 കിലോമീറ്റര്‍/മണിക്കൂര്‍ പരമാവധി വേഗത നിലനിര്‍ത്തിയേക്കാം. ലോഞ്ച് സമയപരിധി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

◾  ഖലീല്‍ ജിബ്രാന്റെ ആദ്യാനുരാഗത്തിന്റെ കഥ പാടുന്ന കൊച്ചരുവികളെ തന്റെ ആഴങ്ങളിലേക്കാവാഹിച്ച് നിശ്ശബ്ദമാക്കുന്ന പ്രശാന്തമായ ഒരു തടാകം പോലെ പ്രേമസര്‍വ്വസ്വത്തിന്റെ പ്രതീകം പോലെ സെല്‍മ എന്ന കാമുകി. പ്രിയതമയുടെ മുന്നിലിരുന്നു ഭൂതവര്‍ത്തമാനകാലങ്ങളെയും അവളെയൊഴികെ എല്ലാത്തിനെയും മറക്കുന്ന ജിബ്രാന്‍. അവളുടെ നിശബ്ദതയില്‍ പ്രപഞ്ചത്തെയാകെ ത്രസിപ്പിക്കുന്ന അനശ്വരതയുടെ സംഗീതം. കാലാതീതമായ സ്വര്‍ഗീയ ഭാഷ അലൗകികമായ അനുഭൂതികള്‍ പ്രസരിപ്പിക്കുന്ന, ജയദേവന്റെ ഗീതഗോവിന്ദത്തിനു സമാനമായ അതിമനോഹരമായ ഒരു കാവ്യനോവല്‍. 'ആദ്യാനുരാഗം'. ഖലീല്‍ ജിബ്രാന്‍. സെന്റര്‍ ഫോര്‍ സൗത്ത് ഇന്ത്യന്‍ സ്റ്റഡീസ്. വില 142 രൂപ.

◾  തിരക്കാണ്, സമയം കളയാനില്ലെന്ന് കരുതി തിടുക്കം കൂട്ടി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് ആരോഗ്യവിദഗ്ധര്‍. തിരക്കു കൂടുന്നതനുസരിച്ച് ആളുകള്‍ ഭക്ഷണം കഴിക്കുന്നതിലുള്ള രീതിയിലും മാറ്റം വന്നിട്ടുണ്ട്. ഭക്ഷണം കഴിച്ച് തുടങ്ങി ഏകദേശം 20 മിനിറ്റ് എടുക്കും മസ്തിഷ്‌കം സംതൃപ്തിയുടെ സന്ദേശം അയയ്ക്കാന്‍. ഭൂരിഭാഗം പേരുടെയും ഭക്ഷണം അത്ര നേരം പോലും നീണ്ടുനില്‍ക്കില്ലെന്നതാണ് സത്യം! വേഗത്തില്‍ ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരം സമ്മര്‍ദത്തിലാവുകയും ശരീരം ഫൈറ്റ് മോഡില്‍ പ്രവര്‍ത്തിക്കാനും തുടങ്ങുന്നു. ഇത് ദഹനത്തെ പ്രതികൂലമായി ബാധിക്കും. ഭക്ഷണം സാവധാനത്തില്‍ കഴിക്കുമ്പോള്‍ വയര്‍ നിറഞ്ഞിരിക്കുന്നുവെന്ന് തിരിച്ചറിയാന്‍ നിങ്ങളുടെ ശരീരത്തിന് സമയം ലഭിക്കുന്നു. കൂടാതെ ഈ സമയം ശരീരം സമ്മര്‍ദത്തിലായിരിക്കില്ല. ഇത് ഒപ്റ്റിമല്‍ ദഹനത്തിന് അനുയോജ്യമായ അവസ്ഥയുണ്ടാക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
അവന് ചെറുപ്പത്തിലേ നാടകം ഒരു ഭ്രാന്തായിരുന്നു.  പല ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും മാറി മാറി നാടക അഭിനയവും സംവിധാനവും നാടക രചനയുമൊക്കെ അവന്‍ അഭ്യസിച്ചു.  പഠിക്കുന്ന സമയത്ത് തന്റെ സഹപാഠികളുടെ സംഭാഷണങ്ങള്‍ ഓര്‍ത്തെടുത്ത് കടലാസ്സില്‍ പകര്‍ത്തുമായിരുന്നു. ഈ സംഭാഷണങ്ങളുമായി ബന്ധപ്പെട്ട് ധാരാളം നോട്ടുകള്‍ അദ്ദേഹം എഴുതിവെക്കുമായിരുന്നു.   പില്‍ക്കാലത്ത് നാടക രചനക്കുളള സംഭാഷണങ്ങള്‍ക്ക് വേണ്ടി ഈ നോട്ടുകള്‍ എടുത്ത് വായിച്ചപ്പോള്‍ അദ്ദേഹം വളരെയധികം നിരാശനായി.  കാരണം അദ്ദേഹം അന്നെഴുതിവെച്ച പല വാക്കുകളും ഇന്ന് അര്‍ത്ഥമില്ലാത്തവയായി മാറിയിരുന്നു.  ആശയങ്ങളോ അര്‍ത്ഥങ്ങളോ ഇല്ലാത്ത വാക്കുകള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്നും ഒരു ആശയം അവതരിപ്പിക്കാന്‍ വാക്കുകളുടെ ധാരാളിത്തം വേണ്ടെന്നും അദ്ദേഹത്തിന് മനസ്സിലായി.  അമേരിക്കന്‍ നാടക നടനും സംവിധായകനും നാടകകൃത്തുമായിരുന്നു വില്ല്യം ഗില്ലെറ്റ് ആയിരുന്നു ഇത്.  നാടകരംഗത്തെ അതുല്യ പ്രതിഭ. പിന്നീട് അദ്ദേഹം തന്റെ നാടകങ്ങള്‍ക്ക് ദീര്‍ഘനേരത്തെ സംഭാഷണങ്ങള്‍ ഒഴിവാക്കി മുഖത്ത് മിന്നിമറയുന്ന ഭാവങ്ങള്‍കൊണ്ടും ശരീര ചലനങ്ങള്‍കൊണ്ടും കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താനും അതുവഴി കാണികളുടെ പ്രശംസ പിടിച്ചുപറ്റാന്‍ കഴിഞ്ഞു.     ഇതുപോലെ, നമ്മളും നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന പല വാക്കുകളും അര്‍ത്ഥശൂന്യമായതായി തോന്നാറുണ്ടോ? ദേഷ്യപ്പെടുമ്പോള്‍, വഴക്കിടുമ്പോള്‍, സംവാദങ്ങളില്‍ ഏര്‍പ്പെടുമ്പോഴൊക്കെ പ്രസക്തമായ വാക്കുകള്‍ തീരെ കുറവായിരിക്കും.  പലപ്പോഴും മൗനം വാചാലമാകുന്നത് അങ്ങിനെയാണ്.  അര്‍ത്ഥവത്തും മൂല്യവത്തായ വാക്കുകള്‍ നമ്മില്‍ നിന്നുമുണ്ടാകട്ടെ - ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍