യുവജന കമീഷൻ പ്രഥമ യുവപ്രതിഭാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന യുവജന കമീഷൻ പ്രഥമ യുവപ്രതിഭാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ശാരീരിക- മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തിൽ തങ്ങളുടെതായ ഇടം കണ്ടെത്തുകയും യുവതയ്ക്ക് പ്രചോദനമായി തീരുകയും ചെയ്ത യുവജനങ്ങൾക്കാണ് കേരള സംസ്ഥാന യുവജന കമീഷൻ യുവപ്രതിഭാ പുരസ്കാരം നൽകുന്നത്.

വൈകല്യത്തെ നീന്തി തോൽപിച്ച് ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ മുഹമ്മദ് ആസിം വെളിമണ്ണ, കാഴ്ച പരിമിതിയെ അതിജീവീച്ച് ശാസ്ത്രീയ സംഗീതത്തിലും ഉപകരണ സംഗീതത്തിലും മികവു തെളിയിച്ച സിനിമാ പിന്നണി ഗായികയും ദേശീയ പുരസ്കാര ജേതാവുമായ ഫാത്തിമ അൻഷി, അക്കോണ്ട്രോപ്ലാസിയ എന്ന ജനിതക ശാരീരിക അവസ്ഥയെ അതിജീവിച്ച് പഠനത്തിൽ മുന്നേറി ഗ്ലാഡ് ബേക്ക്സ് എന്ന വ്യവസായ സംരംഭം തുടങ്ങിയ പാരാ അത്ലറ്റിക് സംസ്ഥാന മീറ്റിലെ മെഡൽ ജേതാവുമായ പ്രിയ മാത്യു എന്നിവർക്കാണ് പുരസ്കാരം.


മധ്യപ്രദേശിലെ ഗ്വാളിയോറിൽ വെച്ച് നടന്ന നാഷണൽ പാരാ സ്വിമ്മിങ്ങ് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ 52 കാറ്റഗറിയിൽ 50 മീറ്റർ, 100 മീറ്റർ ഫ്രീ സ്റ്റെലിലും 50 മീറ്റർ ബാക്ക് സ്ട്രോക്കിലും(മത്സരിച്ച മൂന്നിനത്തിലും) അടക്കം 3 സ്വർണ്ണ മെഡലുകൾ കേരളത്തിന് വേണ്ടി കോഴിക്കോട് വെളിമണ്ണ സ്വദേശിയായ മുഹമ്മദ് ആസിം കരസ്ഥമാക്കിയിരുന്നു. യൂണിസെഫിന്റെ ചൈൽഡ് അച്ചീവർ അവാർഡും മുഹമ്മദ് ആസിമിന് ലഭിച്ചിരുന്നു.


സംസ്ഥാന സർക്കാരിന്റെ പ്രഥമ 'ഉജ്ജ്വലബാല്യം' പുരസ്‌കാര ജേതാവ് കൂടിയാണ് തിരുവനന്തപുരം കുന്നുകുഴി സ്വദേശിയായ ഫാത്തിമ അൻഷി.

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ പൂർണമായും കംപ്യൂട്ടറിന്റെ സഹായത്തോടെ എഴുതി സമ്പൂർണ എ പ്ലസ് വിജയം നേടിയ അൻഷി ഫാത്തിമ നേത്രദാനത്തെ പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള നിരവധി ശ്രദ്ധേയമായ സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളിയാണ്. കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ശ്രേഷ്ഠ ദിവ്യാംഗ് ബാലിക പുരസ്കാരവും രാഷ്ട്രപതിയിൽനിന്ന് ഏറ്റുവാങ്ങിയിട്ടുണ്ട്.

വികസന പഠനവും തദ്ദേശവികസനവും എന്ന വിഷയത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ പ്രിയ മാത്യു കേരള സംസ്ഥാന പാര അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഷോട്ട്പുട്ടിനും ബാഡ്മിന്റണിലും സ്വർണമെഡലും ഡിസ്കസ് ത്രോയിൽ വെള്ളിമെഡലും കരസ്ഥമാക്കിയിരുന്നു. പത്തനംതിട്ട അടൂർ സ്വദേശിയായ പ്രിയ ഇന്ന് ചെറുപ്പക്കാർക്ക് മുഴുവൻ മാതൃകയും പ്രചോദനവുമായ സംരംഭക കൂടിയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍