എംഡിഎംഎ പൊതി വിഴുങ്ങിയതിന് പിന്നാലെ മരണം; യുവാവിന്റെ പോസ്റ്റുമോർട്ടം ഇന്ന്
കോഴിക്കോട്: എംഡിഎംഎ പൊതി വിഴുങ്ങിയതിന് പിന്നാലെ മരിച്ച യുവാവിന്റെ പോസ്റ്റുമോർട്ടം ഇന്ന്. കരിമ്പാലക്കുന്ന് ഇയ്യാടൻ ഷാനിദ് (28) ആണ് മരിച്ചത്. പോലീസിൽ നിന്ന് രക്ഷപെടാൻ ഇയാൾ എംഡിഎംഎ പൊതി വിഴുങ്ങുകയായിരുന്നു. എത്ര അളവിൽ എംഡിഎംഎ വിഴുങ്ങിയെന്നും രക്തത്തിൽ കലർന്നിട്ടുള്ള ലഹരിയുടെ അളവ് എത്രയാണെന്നും കണ്ടെത്തണം. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ മരണകാരണം വ്യക്തമാകു. ഇതിന് ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക.
വെള്ളി രാവിലെ 9.15ഓടെ അമ്പായത്തോട് മേലെ പള്ളിക്ക് സമീപത്തെ വീടിനുമുന്നിൽ റോഡിൽ നിൽക്കുകയായിരുന്ന ഷാനിദ് പൊലീസിനെ കണ്ടതോടെ കൈയിലുണ്ടായിരുന്ന പൊതി വായിലേക്കിട്ട് ഓടാൻ ശ്രമിച്ചു. പൊലീസ് ഇയാളെ പിടികൂടി താമരശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു. കൂടുതൽ ചികിത്സയ്‌ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എൻഡോസ്‌കോപ്പിയും സിടി സ്‌കാനും ചെയ്‌തപ്പോൾ വയറിനുള്ളിൽ രണ്ട് പ്ലാസ്‌റ്റിക് കവറും എംഡിഎംഎയും കണ്ടെത്തി.
വയറിനുള്ളിൽ പ്ലാസ്റ്റിക് കവർ പൊട്ടിയാൽ മരണംവരെ സംഭവിക്കാമെന്ന് ഡോക്ടർമാർ അറിയിച്ചെങ്കിലും ഷാനിദ് ശസ്‌ത്രക്രിയയ്‌ക്ക് വിസമ്മതിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് ഷാനിദ് മരിച്ചത്. ശനിയാഴ്‌ച രാവിലെയായിരുന്നു മരണം. ശനി രാവിലെ ശസ്‌ത്രക്രിയ നടത്താനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് ഷാനിദ് മരിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍