ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍
പാലക്കാട്: ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി ബ്ലാക്ക് മെയില്‍ ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. വീട്ടില്‍ വിളിച്ചുവരുത്തി നഗ്നനാക്കി യുവതിയോടൊപ്പം നിര്‍ത്തി വിഡിയോയും ഫോട്ടോയും എടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്നാണ് കേസ്. മലപ്പുറം മഞ്ചേരി സ്വദേശിനിയായ മൈമൂന (44), നല്ലേപ്പിള്ളി കുറ്റിപ്പള്ളം പാറക്കാല്‍ എസ്. ശ്രീജേഷ് (24) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പൊലിസ് പിടികൂടിയത്. മൈമൂന ഇപ്പോള്‍ ഗൂഡലൂരിലാണ് താമസിക്കുന്നത്.
ജ്യോത്സ്യന്റെ നാലര പവന്‍ സ്വര്‍ണമാലയും മൊബൈല്‍ ഫോണും പണവും സംഘം കൈക്കലാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നഗ്നഫോട്ടോയും വിഡിയോയും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതികള്‍ അത് ചെയ്യാതിരിക്കാന്‍ 20 ലക്ഷം രൂപ നല്‍കണമെന്ന് ജ്യോത്സനോട് ആവശ്യപ്പെടുകയും ചെയ്തു.കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണു തട്ടിപ്പിനിരയായത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ: ദോഷം തീര്‍ക്കാന്‍ പൂജ ചെയ്യാനെന്ന് പറഞ്ഞാണ് ജ്യോത്സ്യനെ കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. മൈമൂനയും ശ്രീജേഷും ചൊവ്വാഴ്ച വൈകീട്ട് കൊല്ലങ്കോട്ടെ ജ്യോത്സ്യന്റെ വീട്ടിലെത്തി കണ്ടാണ് വിളിച്ചത്. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണെന്നും വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പൂജ ചെയ്തു പരിഹാരം കാണണമെന്നുമാണ് ഇവര്‍ പറഞ്ഞത്. അതനുസരിച്ച് ബുധനാഴ്ച രാവിലെ പതിനൊന്നോടെ ജ്യോത്സ്യന്‍ കൊഴിഞ്ഞാമ്പാറയിലെത്തി. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ എന്‍. പ്രതീഷ് (36) എന്നയാളുടെ കല്ലാണ്ടിച്ചള്ളയിലെ വീട്ടിലേക്കു രണ്ട് യുവാക്കള്‍ ചേര്‍ന്ന് ജ്യോത്സ്യനെ കൊണ്ടുപോയി.
പൂജക്ക് ഒരുക്കം നടത്തുന്നതിനിടെ ജ്യോത്സ്യനെ പ്രതീഷ് മറ്റൊരു മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി. അവിടെ വെച്ച് മൈമൂനക്ക് ഒപ്പം നിര്‍ത്തി നഗ്ന ഫോട്ടോയും വിഡിയോയും ചിത്രീകരിച്ചു. പിന്നീട് ജ്യോത്സന്റെ കൈവശമുള്ള നാലര പവന്റെ മാലയും മൊബൈല്‍ ഫോണും പണവും കൈക്കലാക്കി. അതിന് ശേഷം 20 ലക്ഷം രൂപയും ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്നും ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെട്ടത്. സംഭവസമയത്ത് രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ വീട്ടിലുണ്ടായിരുന്നു.
അതേസമയം, മറ്റൊരു അടിപിടിക്കേസുമായി ബന്ധപ്പെട്ട് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നു പ്രതീഷിന്റെ വീട്ടില്‍ ചിറ്റൂര്‍ പൊലിസ് എത്തുന്നു. പൊലിസിനെ കണ്ടതോടെ പ്രതികള്‍ പലവഴിക്ക് ഓടിരക്ഷപ്പെടാന്‍ തുടങ്ങി. പിറകെ ഓടിയ പൊലിസ് മൈമൂനയേയും ശ്രീജേഷിനെയും പിടികൂടി. പ്രതികളില്‍ ഒരാള്‍ക്ക് ഓട്ടത്തിനിടെ വീണ് കാലിന് ഗുരുതര പരിക്കേറ്റിരുന്നു. ഇയാളെ വിളയോടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൊലിസ് അടിപിടിക്കേസ് പ്രതി ഓടി രക്ഷപ്പെട്ടതിനാല്‍ തിരിച്ചു പോന്നു. വീടിനകത്ത് നടന്ന സംഭവം അവര്‍ അറിഞ്ഞിരുന്നില്ല.
അതിനിടെ, ചിതറി ഓടിയ സ്ത്രീകളില്‍ ഒരാള്‍ മദ്യലഹരിയില്‍ റോഡില്‍ വീഴുകയും നാട്ടുകാരുടെ കയ്യിലകപ്പെടുകയും ചെയ്തു. നാട്ടുകാര്‍ കൊഴിഞ്ഞാമ്പാറ പൊലിസിനെ വിളിച്ചുവരുത്തി. അതിന് ശേഷം നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലുമാണ് ഹണിട്രാപ്പ് വിവരം പുറത്തറിഞ്ഞത്.
ഈ സമയം വീട്ടിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടുന്നത് കണ്ട് പിന്‍വാതിലിലൂടെ രക്ഷപ്പെട്ട ജ്യോല്‍സ്യന്‍ കൊല്ലങ്കോട് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍