വീടുവിട്ടുപോയ പത്താംക്ലാസുകാരിയെ തിരിച്ചെത്തിച്ച് മഞ്ചേരി പൊലീസ്

മഞ്ചേരി : വീടുവിട്ടുപോയ പത്താംക്ലാസുകാരിയെ മഞ്ചേരി പൊലീസിൻ്റെ ഇടപെടലിൽ മണിക്കൂറുകൾക്കുള്ളിൽ തിരിച്ചെത്തിച്ചു. തിരൂർ പൊലീസിന്റെ സഹായത്തോടെ തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ചാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാനാണ് പെൺകുട്ടി വീടുവിട്ടത്. അധികനേരം മൊബൈൽ ഫോൺ ഉപയോഗിച്ചതിന് സഹോദരൻ കഴിഞ്ഞദിവസം വഴക്കിട്ടിരുന്നു. തുടർന്ന് പൊലീസിൽ പരാതിപ്പെടാൻ പോകുന്നു എന്നുപറഞ്ഞ് പെൺകുട്ടി വീട്ടിൽനിന്ന് ഇറങ്ങുകയായിരുന്നു.

സമയം ഏറെ വൈകിയിട്ടും പെൺകുട്ടി തിരിച്ചെത്താത്തതിനെതുടർന്ന് രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പെൺകുട്ടിയെ കാണാതായ വിവരം മനസിലാക്കിയത്. തുടർന്ന് പൊലീസും ബന്ധുക്കളും തിരച്ചൽ ആരംഭിച്ചു. സമൂഹമാധ്യമത്തിലൂടെ കുട്ടി പരിചയപ്പെട്ട സുഹൃത്തിനെ പൊലീസ് ലൊക്കേറ്റ് ചെയ്ത് ഫോണിൽ ബന്ധപ്പെട്ടു. താൻ ആലപ്പുഴ സ്വദേശിയാണെന്നും തനിക്ക് ഒന്നും അറിയില്ലെന്നുമായിരിന്നു മറുപടി.

വിശദമായ ചോദ്യം ചെയ്യലിൽ മഞ്ചേരി എസ് സിപിഒ നിഷാദിനോട് യുവാവ് കാര്യങ്ങൾ വിവരിച്ചു. താൻ എറണാകുളത്തുനിന്ന് തിരൂരിലേക്ക് ട്രെയിനിൽ വന്നു കൊണ്ടിരിക്കുകയാണെന്നും കുട്ടി ഇപ്പോൾ എവിടെയാണെന്നറിയില്ലെന്നും കുറച്ചു സമയങ്ങൾക്ക് മുമ്പ് തന്നെ ഫോണിൽ വിളിച്ചിരുന്നതായും യുവാവ് പറഞ്ഞു. പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് യുവാവ് പെൺകുട്ടി വിളിച്ചിരുന്ന നമ്പറിലേക്ക് വിളിച്ചു. എന്നാൽ ഫോൺ മറ്റൊരു യാത്രക്കാരിയുടേതായിരുന്നു. സഹോദരനെ വിളിക്കാനാണെന്നു പറഞ്ഞ് ബസ് സ്റ്റാൻഡിൽകണ്ട സ്ത്രീയുടെ ഫോണിൽനിന്നാണ് പെൺകുട്ടി സുഹൃത്തിനെ ബന്ധപ്പെട്ടത്. പിന്നീട് സ്ത്രീ നൽകിയ വിവരം അനുസരിച്ച് തിരൂർ എസ് ഐ സുജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ച് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. മഞ്ചേരി വനിതാ പൊലീസ് കുട്ടിയെ തിരികെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍