പൂണെയിൽ നിന്ന് കണ്ടെത്തിയ പെൺകുട്ടികളെ ഇന്ന് താനൂരിലെത്തിക്കും

പൂണെയിൽ നിന്ന് നിന്ന് പൊലീസ് കണ്ടെത്തിയ പെൺകുട്ടികളെ ഇന്ന് ഉച്ചയോടെ മലപ്പുറം താനൂരിലെത്തിക്കും. കോടതിയിൽ ഹാജരാക്കിയ ശേഷം കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിടും. വിദ്യാർത്ഥികൾക്ക് കൗൺസിലിംഗും രക്ഷിതാക്കൾക്ക് ബോധവത്കരണം നൽകും.

പെൺകുട്ടികൾക്കൊപ്പം ട്രെയിനിൽ യാത്ര ചെയ്ത ഇൻസ്റ്റഗ്രാം സുഹൃത്ത് മലപ്പുറം എടവണ്ണ സ്വദേശി റഹിം അസ്ലമിനെ താനൂർ പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തേക്കും. ഇയാൾ മുംബൈയിൽ നിന്ന് രാവിലെ നാട്ടിലെത്തുമെന്നാണ് വിവരം. പെൺകുട്ടികൾ നാടുവിട്ടതിൽ ഇയാൾക്ക് പങ്കുണ്ടെന്ന് വ്യക്തമായാൽ യുവാവിനെ അറസ്ററു ചെയ്തേക്കും.

ബുധനാഴ്‌ച ഉച്ചയ്ക്കാണ് പെണ്‍കുട്ടികള്‍ സ്‌കൂള്‍ യൂണിഫോമില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. യൂണിഫോം മാറ്റി മറ്റൊരു വസ്ത്രം ധരിച്ച്‌ തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇരുവരും ട്രെയിന്‍ കയറിയത്. താനൂര്‍ ദേവദാര്‍ സ്‌കൂളിലെ പ്ലസ്‌ടു വിദ്യാര്‍ഥികളാണ് ഇരുവരും. വീട്ടിൽ നിന്നും പരീക്ഷയെഴുതാൻ പോകുന്നുവെന്ന് പറഞ്ഞായിരുന്നു പെൺകുട്ടികൾ ഇറങ്ങിയത്.

ഇരുവരുടെയും ഫോണിലേക്ക് അവസാനം വന്ന കോള്‍ ഒരേ നമ്പറില്‍ നിന്നായിരുന്നു. ഇതിന്‍റെ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ മലപ്പുറം സ്വദേശിയുടെ പേരിലാണ് സിം എടുത്തിരിക്കുന്നതെന്നും ലൊക്കേഷന്‍ മഹാരാഷ്ട്രയാണെന്നും വിവരം ലഭിച്ചിരുന്നു. അതിനിടെ പെണ്‍കുട്ടികള്‍ കോഴിക്കോടുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ബന്ധുക്കളും പൊലീസും കോഴിക്കോട് കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല. പെണ്‍കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ സിസിടിവി ദൃശ്യം നേരത്തെ പുറത്ത് വന്നിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍