ചത്ത ആടുകളെ വനത്തില്‍ തള്ളാന്‍ശ്രമിച്ച നാലുപേര്‍ അറസ്റ്റില്‍; വാഹനത്തില്‍ ഉണ്ടായിരുന്നത് 35 ജഡങ്ങള്‍


മാനന്തവാടി: ചത്ത ആടുകളെ വനത്തില്‍ തള്ളാന്‍ശ്രമിച്ച രാജസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍. രാജസ്ഥാന്‍ ഹൊപാര്‍ദി ജോധ്പുര്‍, കല്‍റാന്‍, കല്‍റ സദ്ദാം(28), അജ്മിര്‍ ഗാളി നമ്പര്‍ ഒന്‍പതിലെ നാദു(52), ജോധ്പുര്‍ കല്‍റ, തളിയ മുഷ്താഖ്(51), അജ്മിര്‍ ഗാളി നമ്പര്‍ 18, ലോന്‍ജിയ മൊഹല്ല ഇര്‍ഫാന്‍(34) എന്നിവരെയാണ് ബേഗൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി.ആര്‍. സന്തോഷ് കുമാര്‍ അറസ്റ്റുചെയ്തത്.

ശനിയാഴ്ച രാവിലെ 11-ഓടെയാണ് സംഭവം. കാട്ടിക്കുളം ബേഗൂര്‍ ഇരുമ്പുപാലത്തിനുസമീപത്തുള്ള ചേമ്പുംകൊല്ലി വനത്തില്‍ ആടുകളുടെ ജഡം തള്ളാനാണ് ശ്രമിച്ചത്. പുറകെ വാഹനത്തില്‍ വന്നവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തുമ്പോഴേക്കും വാഹനവുമായി കടന്നവരെ തോല്‍പ്പെട്ടി വനംവകുപ്പ് ചെക്ക്‌പോസ്റ്റിനുസമീപം പിടികൂടുകയായിരുന്നു. ആടുകളെ കടത്താനുപയോഗിച്ച വാഹനവും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.

ബേഗൂര്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്. കഴിഞ്ഞദിവസം താമരശ്ശേരി ചുരത്തില്‍ ആടുകളുടെ ജഡം തള്ളിയ സംഭവത്തില്‍ ഇവര്‍ക്ക് പങ്കില്ലെന്നുവ്യക്തമായി. കോഴിക്കോട് സ്വദേശിക്കായാണ് കഴിഞ്ഞ 25-ന് രാജസ്ഥാനില്‍നിന്ന് മംഗലാപുരം വഴി 220 ആടുകളുമായി സംഘം പുറപ്പെട്ടത്. ഇതില്‍ 35 ആടുകളാണ് ചത്തത്.

ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ചത്ത ആടുകളുമായി സംഘം മടങ്ങിയത്. തോല്‍പ്പെട്ടി, മുത്തങ്ങ ചെക്ക്‌പോസ്റ്റുകള്‍വഴി കന്നുകാലിക്കടത്ത് ഇല്ലാത്തതിനാല്‍ ചത്ത ആടുകളെ വനത്തില്‍ തള്ളി കടന്നുകളയാനായിരുന്നു ശ്രമം.

എല്ലാവരെയും മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റി (ഒന്ന്)ന്റെ ചുമതലയുള്ള സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) റിമാന്‍ഡ് ചെയ്തു. ആടുകളുടെ ജഡം സംസ്‌കരിക്കാന്‍ വനപാലകര്‍ക്ക് കോടതി നിര്‍ദേശംനല്‍കി. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ. ശ്രീലേഖ, പി.കെ. രജീഷ്, പി.സി. ഉമേഷ്, ജോസ് വിന്‍സെന്റ് എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍