അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ
പത്തനംതിട്ട: അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി അലക്സ് പാണ്ഡ്യന് കോടതി വധശിക്ഷ വിധിച്ചു. പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എസ് ജയകുമാർ ജോണാണ് കേസിലെ പ്രതിയും കുട്ടിയുടെ അമ്മയുടെ രണ്ടാം ഭർത്താവുമായ തമിഴ്നാട് രാജപാളയം സ്വദേശി അലക്സ് പാണ്ഡ്യന് (26) വധശിക്ഷ വിധിച്ചത്. കൊലപാതകം, ലൈംഗിക പീഡനം, ക്രൂരമായ മർദനം, പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെ പ്രതിക്കെതിരെ ചുമത്തിയ 16 വകുപ്പുകളിൽ പ്രതി കുറ്റക്കാരനാണെന്ന് നവംബർ 5ന് കോടതി വിധിച്ചിരുന്നു.
കുമ്പഴയിൽ വാടകവീട്ടിലാണ് തമിഴ്നാട് സ്വദേശികളായ ഇവർ കഴിഞ്ഞിരുന്നത്. യുവതിയുടെ ആദ്യ വിവാഹത്തിലെ കുഞ്ഞിനെയാണ് അലക്സ് പാണ്ഡ്യൻ കൊലപ്പെടുത്തിയത്. 2021 ഏപ്രിൽ 5ന് കുമ്പഴയിലെ വാടകവീട്ടിലായിരുന്നു കൊലപാതകം. കുഞ്ഞിന്റെ ശരീരത്തിൽ 67 മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പുറത്തുവന്നിരുന്നു. 2021 ജൂലൈ 5ന് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തമിഴ്‌നാട്ടിൽ വച്ചും ഇയാൾ കുട്ടിയെ ഉപദ്രവിച്ച കാര്യം അന്വേഷണത്തിൽ കണ്ടെത്തി. പ്രതി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന കുറ്റം തെളിയിക്കാൻ പൊലീസിന് കഴിഞ്ഞില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍